KeralaLatest NewsNewsSports

കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചുവരുന്നു ?

കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശവും പ്രതീക്ഷകളും ഉയര്‍ത്തി രൂപീകരിക്കപ്പെടുകയും ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്ത കൊച്ചി  ടസ്‌കേഴ്‌സ് ഐപിഎല്‍ ടീം വീണ്ടും വരുമോ…?

അങ്ങനെ ഒരു സാധ്യത തെളിഞ്ഞുവരുന്നുണ്ട്. തങ്ങളുടെ ടീമിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബിസിസിഐക്കും ഐപിഎല്‍ ഗവേണിംഗ് ബോഡിക്കുമെതിരേ കൊച്ചി ടസ്‌കേഴ്‌സ് ടീം അധികൃതര്‍ നല്‍കിയ ഹര്‍ജിയില്‍ ആര്‍ബിട്രേറ്റര്‍ വിധി കൊച്ചി  ടീമിന് അനുകൂലമായിരുന്നു. വിധിയനുസരിച്ച് ബിസിസിഐ, കൊച്ചി ടസ്‌ക്കേഴ്സിന് 1080 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. ബിസിസിഐയുടെ പ്രവര്‍ത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്ന ഈ വന്‍തുക കൊടുക്കുന്നത് ഒഴിവാക്കാന്‍ ടീമിന് വീണ്ടും അംഗീകാരം കൊടുക്കാനുള്ള സാധ്യത ബിസിസിഐ പരിശോധിക്കുന്നതായാണ് വിവരം.

കൊച്ചി ടസ്‌ക്കേഴ്സ് അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ആര്‍ബിട്രേറ്റര്‍ വിധിക്കെതിരെ അപ്പീലിന് പോകുകയോ, കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയോ ആണ് ബിസിസിഐയ്ക്ക് മുന്നിലുളള രണ്ട് വഴികള്‍. ഇതില്‍ കോടതിയ്ക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെങ്കിലാണ് ടസ്‌ക്കേഴ്സിന്റെ തിരിച്ചുവരവ് സാധ്യത നിലനില്‍ക്കുന്നത്. അപ്പീലിന് പോയാല്‍തന്നെ വിധി അനുകൂലമാകുമോഎന്നും കൂടുതല്‍ തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരുമോ എന്നും ഭയം ബിസിസിഐക്കുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് 2011ല്‍ കൊച്ചി ടസ്‌ക്കേഴ്സിനെ ബിസിസിഐ കാരാറില്‍ നിന്നും പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. റെന്‍ഡെവ്യൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍ സോര്‍ഷ്യമായാണ് കൊച്ചി ടസക്കേഴ്സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക. ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയാണിത്.

ടീമിനെ തിരികെയെടുത്ത് വന്‍നഷ്ടപരിഹാരം കൊടുക്കുന്നത് ഒഴിവാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് ബിസിസിഐ ഗൗരവമായി ചര്‍ച്ച തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കണമോയെന്ന് തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ മീറ്റിംഗില്‍ ബിസിസിഐ ജോയന്റ് സെക്രട്ടറി അമിഭ്ചൗദരി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം കൊച്ചി ടസ്‌ക്കേഴ്സിന് 1080 കോടി രൂപ ബിസിസിഐ നല്‍കേണ്ടതുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കൊണ്ടുവന്നപുതിയ സാമ്പത്തിക പരിഷ്‌ക്കരണം കൂടിയാകുമ്പോള്‍ ബിസിസിഐയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് അമിതാഭ്ചൗദരി സൂചിപ്പിച്ചത്.

2011 സീസണില്‍ കൊച്ചി ടസ്‌ക്കേഴ്സ് ഐപിഎല്‍ കളിച്ചെങ്കിലും ആറ് മത്സരത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. മഹേല ജയവര്‍ധയായിരുന്നു ടീമിന്റെ നായകന്‍. ശ്രീശാന്തായിരുന്നു അന്ന് മലയാളികളുടെ ആവേശമായി ടീമിലുണ്ടായിരുന്നത്. ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരന്‍ അടക്കം നിരവധി യുവ കേരളതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം വന്നത് കൊച്ചി ടസ്‌കേഴ്‌സിന്റെ രൂപീകരണത്തോടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button