Latest NewsNewsIndia

മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക്

ന്യൂ​ഡ​ൽ​ഹി: മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇനിയുള്ള ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനം നടപ്പാക്കല്‍. അടുത്ത രണ്ടുവര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് അതിലേക്കായിരിക്കും.പുതിയനയങ്ങളുടെ രൂപവത്കരണം, തൊഴില്‍ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണം, നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതികള്‍ നടപ്പാക്കല്‍ മുതലായവയിലൂടെ കൂടുതല്‍ തൊഴിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.

മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വരുന്നമാസങ്ങളില്‍ ചില ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് സൂചന.

പുതിയ ഉത്പാദന നയം സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മേഖലയ്ക്കുവേണ്ടിയുള്ള നയവും പുറത്തിറങ്ങും. അത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് ആക്കംകൂട്ടുകയും കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരുകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വ്യക്തമാക്കുന്ന പുതിയ ‘സംഭരണ നയം’ കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രതിരോധസാമഗ്രികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള നയവും നടപ്പാക്കിത്തുടങ്ങി. ഓരോവർഷവും 1.80 കോടി പുതിയ ചെറുപ്പക്കാർ തൊഴിലന്വേഷകരാവുന്നുണ്ടെന്നാണ് കണക്ക്.

2011-12 മുതൽ 2015-16 വരെ വർഷം 36 ലക്ഷം എന്ന തോതിലാണത്രേ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടത്.മൂന്നു കൊല്ലത്തിൽ 10,000 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് അഞ്ചുവർഷത്തെ കോർപ്പറേറ്റ് നികുതിയിളവും പ്രഖ്യാപിക്കും. ഓരോവർഷവും കൂടുതലായി 2000 പേർക്ക് ജോലിനൽകുന്നുണ്ടെങ്കിൽ വീണ്ടും നികുതിയിളവ് നൽകും. 10,000 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് മൂന്നുകൊല്ലവും 20,000 പേർക്ക് ജോലിനൽകുന്ന സ്ഥാപനങ്ങൾക്ക് ആറുകൊല്ലവും ‘സീറോ’ ജി.എസ്.ടി എന്നിവയും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button