പത്തനംതിട്ട•കല്യാണ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുങ്ങിയ വധു പിറ്റേന്ന് കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് കാമുകന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പത്തനംതിട്ട ജില്ലയിലെ പുത്തന്‍പീടികയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പുത്തൻപീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. പുത്തന്‍പീടികയിലെ ഒരു ആഡിറ്റോറിയമായിരുന്നു വിവാഹവേദി.
യുവതിയെ കാണാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിവരെ യുവതി വീട്ടിലുണ്ടായിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. രാവിലെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവര്‍ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹവേദിയിലെത്തിയ വരന്റെ വീട്ടുകാര്‍ ബഹളമായി. തുടര്‍ന്ന് പത്തനംതിട്ട പൊലീസ് വരനെയും സംഘത്തെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. ഇവിടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവില്‍ പോലീസിടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കിയയച്ചു.
കാണാതായ വധുവിന് വേണ്ടി അന്വേഷണം പുരോഗമിക്കവേ, തിങ്കളാഴ്ച പുലര്‍ച്ചെ യുവതിയും കാമുകനും പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയപ്പോഴും ഇതാവർത്തിച്ചതിനെ തുടർന്ന് ഒരുമിച്ചു പോകാൻ അനുവദിച്ചു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നതിനിടെയാണ് യുവാവും യുവതിയും പ്രണയത്തിലായത്.
Post Your Comments