പാലക്കാട് : വിദ്യാർത്ഥികൾക്കെതിരെ വീണ്ടും പ്രതികാര നടപടിയുമായി പാമ്പാടി നെഹ്റു കോളേജ് മാനേജ്‍മെന്റ്. ഹാജരും, ഇന്‍റേണല്‍ മാർക്കും ഇല്ലെന്ന കാരണം ചൂണ്ടികാട്ടി സമരത്തിൽ പങ്കെടുത്ത 65 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിൽ വിലക്ക് ഏർപ്പെടുത്തി. ജൂൺ മാസം അവസാനം പരീക്ഷ നടക്കാനിരിക്കെ നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള ഫാർമസി കോളേജിലെ വിദ്യാർത്ഥികളെയാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് മാനേജ്മെന്റ് വിലക്കിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോളേജിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനാലാണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഫാർമസി കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ മാനേജ്‍മെന്റ് അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന. അടുത്ത മാസം പരീക്ഷ എഴുതാനിരിക്കുന്ന രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാർത്ഥികൾക്കും സമാനമായ നടപടി നേരിടേണ്ടി വരും. അതോടൊപ്പം തന്നെ ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് ആരോപണ വിധേയനായി മാനേജ്മെന്റ് പുറത്താക്കിയ എൻജിനീയറിംഗ് വിഭാഗം അധ്യാപകനായ ഇർഷാദിനെ തിരിച്ചെടുത്ത് ഓഫീസ് സ്റ്റാഫായി മാനേജ്മെന്റ് നിയമിച്ചു.
Post Your Comments