KeralaLatest NewsNewsFacebook Corner

ഒരു രാജ്യസഭാ സീറ്റിനുവേണ്ടി വിഷമിക്കുന്ന ദേശീയ നേതാവ് മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയ്ക്ക് എന്ത് ഭീഷണിയാണ് ഉണ്ടാക്കുക? മോദി സർക്കാർ പാർലമെന്റിന്റെ ഓട് പൊളിച്ചല്ല എത്തിയത്: ഷാനി പ്രഭാകറിനോട് ജിതിൻ ജേക്കബിനും ചിലത് പറയാതെ വയ്യ

 

തിരുവനന്തപുരം: മനോരമ ചാനലിലെ പറയാതെ വയ്യ എന്ന പരിപാടിയുടെ അവതാരക ഷാനി പ്രഭാകറിനോട് ചില ചോദ്യങ്ങൾ ചോദിച്ചു ജിതിൻ ജേക്കബ്.നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞതിനാണ് ഷാനിക്ക് മറുപടിയുമായി ജിതിനെത്തിയത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജിതിന്റെ മനോഹരമായ മറുപടി. പോസ്റ്റ് കാണാം:

ബഹുമാനപെട്ട ഷാനി പ്രഭാകർ

താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ.
നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ.
നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന ഒരു രാജ്യമായിരുന്നോ ഷാനി ? സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നുവരെ രാജ്യത്തു നടന്ന പട്ടിണി മരണങ്ങളുടെയും, കലാപങ്ങളുടെയും, കൂട്ടക്കൊലകളുടെയും, യുദ്ധങ്ങളുടെയും, അടിയന്തിരാവസ്ഥയുടെയും, സാമ്പത്തീക ഞെരുക്കങ്ങളുടെയും, ലക്ഷം കോടി രൂപ വരെ എത്തിയ അഴിമതിയുടെയും ഒക്കെ കാരണം നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണോ ഷാനി?

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന കലാപങ്ങളുടെയും, പോലീസ് വെടിവെപ്പുകളുടെയും, കൊലപാതക – അക്രമ രാഷ്ട്രീയകളുടെയും ഒക്കെ കാരണവും നരേന്ദ്ര മോഡി സർക്കാരാണോ?
നരേന്ദ്ര മോഡി സർക്കാർ പാർലമെന്റിന്റെ ഓട് പൊളിച്ചോ അട്ടിമറിയിലൂടെയോ, വിപ്ലവം നടത്തിയോ അധികാരം പിടിച്ചെടുത്തതല്ല ഷാനി, അദ്ദേഹത്തെ ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ചതാണ്. അന്നുതൊട്ട് ഇന്നോളം രാജ്യത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ പാർട്ടിയ്ക്കുണ്ടായ വിജയവും ഷാനി ഓർക്കണം. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ ഏതെങ്കിലും ഗ്രാമത്തിൽ നടന്ന പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ അല്ല ബിജെപി വിജയിച്ചത് എന്നുകൂടി ഓർക്കണം.

അസഹിഷ്ണുത, ഫാസിസം ഈ രണ്ടു വാക്കുകൾ എടുത്തിട്ടലക്കുമ്പോൾ ശരിക്കുള്ള അസഹിഷ്ണുതയും ഫാസിസവും എന്താണെന്നു മനസിലാക്കണം ഷാനി. സീതാറാം യെച്ചൂരി പത്രസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞു തന്നെ ആരും ആക്രമിച്ചിട്ടില്ല എന്ന്. ഏഷ്യാനെറ്റ് റിപ്പോർട്ടറും കടുത്ത ഇടതുമാധ്യമ പ്രവർത്തകനുമായ പ്രശാന്ത് രഖുവംശം റിപ്പോർട്ട് ആ വാർത്ത റിപ്പോർട്ട് ചെയ്തത് കാണാഞ്ഞിട്ടല്ല ഈ പരവേശം എന്ന് ഉറപ്പു. ദേശീയ മാധ്യമങ്ങളിൽ അടക്കം ആ വാർത്ത എങ്ങനെയാണ് വന്നത് എന്ന് ഒന്ന് കണ്ണോടിച്ചാൽ മനസിലാകും.ഒരു ക്രിക്കറ്റ് ടീമിനെ ഇറക്കണമെങ്കിൽ കേരളത്തിൽ നിന്ന് ആളെയിറക്കേണ്ട ഗതികേടുള്ള ഒരു പാർട്ടിയുടെ ദേശീയ നേതാവിനെ ആക്രമിക്കാൻ ലക്ഷക്കണക്കിന് അനുയായികൾ ഡൽഹിയിൽ മാത്രമുള്ള സംഘപരിവാർ സംഘടനക്ക് വെറും രണ്ടു പേരെയേ കിട്ടിയുള്ളൂ എന്നോർത്താൽ തന്നെ മനസിലാകും ഷാനിയുടെ ഈ വിഷയത്തിലുള്ള പാപ്പരത്തം.

രണ്ടുപേർ പാർട്ടി ആപ്പീസിൽ കയറി മുദ്രാവാക്യം വിളിക്കുന്നത് ഫാസിസം ആണെന്ന് പറയാനുള്ള ഉളിപ്പില്ലായ്മ എവിടുന്നുണ്ടായി ഷാനിക്?
മുദ്രാവാക്യം വിളിച്ചവരെ സ്വീകരിച്ചു കട്ടൻ ചായയും പരിപ്പുവടയും കൊടുത്തതല്ല അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ പ്രശ്നത്തെ കൈകാര്യം ചെയ്തതെന്നോർക്കണം. അപ്പോൾ ആരാണ് ഷാനി അവിടെ അക്രമം കാട്ടിയതു? ലക്ഷക്കണക്കിന് പ്രവർത്തകരെ നിമിഷനേരം കൊണ്ട് സംഘടിപ്പിക്കാൻ ശേഷിയുള്ള സംഘപരിവാർ സംഘടനകൾ ഇത്തരം മണ്ടത്തരങ്ങൾ കാണിക്കും എന്ന് വിശ്വസിക്കുന്ന ഷാനി ഏതുലോകത്താണ് ജീവിക്കുന്നത്?

ഒരു രാജ്യസഭാ സീറ്റിനുവേണ്ടി വിഷമിക്കുന്ന ദേശീയ പാർട്ടിയുടെ ദേശീയ നേതാവ് മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയ്ക്ക് എന്ത് ഭീഷണിയാണ് ഷാനി ഉണ്ടാക്കുക? കേരളത്തിലും ത്രിപുരയിലും ഒഴികെ ഐഡന്റിറ്റി കാർഡുമായി സഞ്ചരിക്കുന്ന ദേശീയ പാർട്ടി അധ്യക്ഷന്റെ ജനസമ്മിതി JNU കാമ്പസിനുള്ളിൽ മാത്രം ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവ് ഷാനിക്കില്ലെങ്കിലും രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന എല്ലാവർക്കുമുണ്ട്.സീതാറാം യെച്ചൂരിയെയും സിപിഎം നെയും എതിരാളികളായി ബിജെപി കാണുന്നു എന്നത് പാകിസ്താന്റെ ഫുട്ബോൾ ടീമിന്റെ ശക്തിയെക്കുറിച്ചു ബ്രസീൽ ഫുട്ബാൾ ടീം പേടിക്കുന്നതുപോലെയാണ്.

സിപിഎം ഇതേ രീതിയിൽ നിലനിൽക്കേണ്ടതും ഇതേ പ്രവർത്തങ്ങൾയുമായി മുമ്പോട്ടു പോകേണ്ടതും എല്ലാ സംഘപരിവാർ സംഘടകളെ സംബന്ധിച്ചും ആവശ്യകമായ ഒരു കാര്യമാണ്. പേരിൽ തന്നെ ഇന്ത്യ വിരുദ്ധത ഉള്ള സിപിഎം എന്ന പാർട്ടി സംഘപരിവാർ സംഘടനകളെ ഇന്ത്യയിൽ വളർത്തുന്നതിൽ വഹിക്കുന്ന പങ്കു ചെറുതല്ല ഷാനി. അങ്ങനെയുള്ള സിപിഎം നെ സംഘപരിവാറുകാർ കേരളത്തിലെ എട്ടോ പത്തോ സീറ്റിനു വേണ്ടി ഒരിക്കലും തളർത്താൻ ആഗ്രഹിക്കില്ല. സിപിഎം ഇറക്കുന്ന ഓരോ പത്ര പ്രസ്താവനകളും ബിജെപി യുടെ വളർച്ചക്കുതകുന്നതാണ് ഷാനി.യെച്ചൂരി സഖാവിനു രാജ്യസഭാ സീറ്റ് വേണമെങ്കിൽ ഒന്ന് അമിത്ഷായുടെ നമ്പറിലേക്കു മിസ്സ്ഡ് കാൾ അടിച്ചാൽ മതി. യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ വേണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപി ആയിരിക്കും.

കാരണം യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കുന്ന ഓരോ പ്രസംഗങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ തത്സമയം പ്രദർശിപ്പിച്ചാൽ തന്നെ വോട്ട് മുഴുവൻ ബിജെപി ക്കു കിട്ടും.ഷാനി എപ്പോഴും വാചാലയാകുന്ന മറ്റൊരു കാര്യമാണ് ബിജെപി ക്കു വെറും 31% വോട്ടുകളല്ലേ കിട്ടിയുള്ളൂ എന്ന്. 99% ഇന്ത്യൻ ജനതയും തള്ളിക്കളഞ്ഞ പാർട്ടിയുടെ അനൗദ്യോഗിക വക്താവായാണ് ഷാനി ഇത് പറയുന്നത് എന്നോർക്കണം.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ശേഷം ഏതു പാർട്ടിക്കാണ് 50% ത്തിൽ കൂടുതൽ ഭൂരിപക്ഷം കിട്ടിയിട്ടുള്ളത്? 1984 ൽ ഇന്ദിര ഗാന്ധി സഹതാപ തരംഗം വീശിയടിച്ചപ്പോഴും 50% ഭൂപരിപക്ഷത്തിൽ എത്തിയില്ല.
ഇന്ത്യൻ സൈനികരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഷാനി വാചാലയാകുന്നത് കണ്ടു.

14 ലക്ഷം അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ സൈനികരാണ് ഇന്ത്യക്കുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് യുണൈറ്റഡ് നേഷൻസ്(UN) ന്റെ സമാധാന സേനകളിലേക്കു ഏറ്റവും കൂടുതൽ സൈനികരെ അയക്കുന്ന രാജ്യം ഇന്ത്യ ആണെന്നത്.ഇന്ത്യൻ സൈന്യം പൂശാൻ മുട്ടിനിൽക്കുന്നവരാണെന്നു ഒരു വിവരം കേട്ട സിപിഎം നേതാവ് പറഞ്ഞാലോ, ഇന്ത്യൻ “ARMY RAPED US” എന്നുപറഞ്ഞു തുണിയുരിഞ്ഞു പ്രതിക്ഷേധം സംഘടിപ്പിച്ചാലോ ഒലിച്ചുപോകുന്നതല്ല ഇന്ത്യൻ സൈന്യത്തിന്റെ പ്രൊഫഷണലിസം. പാകിസ്ഥാൻ പോലും ഉന്നയിക്കാത്ത ആരോപങ്ങൾ ഉന്നയിച്ചു സൈന്യത്തിന്റെ മനോവീര്യം കുറക്കാൻ നോക്കണ്ട ഷാനി.
അപ്പോൾ ചോദിക്കും ജനാധിപത്യത്തിൽ സൈന്യത്തെ വിമർശിക്കാൻ പാടില്ലേ എന്ന്? വിമർശിക്കാം. പക്ഷെ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ, അവരെ നീചന്മാരായി ചിത്രീകരിക്കുന്ന രീതിയിലോ ആകരുത്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം കൂടി അറിയണം ഷാനി.

സ്വാതന്ത്ര്യനന്തരം ലോകരാഷ്ട്രങ്ങളെല്ലാം കരുതിയത് ഇന്ത്യയിൽ പട്ടാള ഭരണം ഉണ്ടാകുമെന്നായിരുന്നു. അന്നുവരെയുണ്ടായ ചരിത്രവും അതുതന്നെയായിരുന്നു. ഇന്ത്യയുടെ 4th പൊതു തിരഞ്ഞെടുപ്പ് 1966 ൽ നടക്കുമ്പോഴാണ് പാകിസ്ഥാനിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നോർത്താൽ മതി. എന്നും
ജനാധിപത്യത്തോടും ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും കൂറുപുലർത്തുന്നവരാണ് ഇന്ത്യൻ സൈന്യം.
ഷാനി Haji Pir Pass എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധത്തിൽ (1965) നിരവധി സൈനികരുടെ ജീവൻ ബലികൊടുത്തു അതിശക്തമായ പോരാട്ടത്തിൽ ഇന്ത്യ പിടിച്ചെടുത്ത വളരെ തന്ത്രപ്രധാനമായ സ്ഥലമാണ് ഈ Haji Pir Pass. താഷ്കന്റ് കരാർ പ്രകാരം ആ Haji Pir Pass പാകിസ്താന് തിരിച്ചുകൊടുക്കാൻ അന്നത്തെ ഇന്ത്യൻ സർക്കാർ തീരുമാനിച്ചപ്പോൾ സൈന്യം എതിർപ്പറിയിച്ചതാണ് . പക്ഷെ ഇന്ത്യ പാകിസ്താന് Haji Pir Pass തിരിച്ചു നൽകി.

ഇന്നും ആ Haji Pir Pass ലൂടെയാണ് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റവും മറ്റും നടക്കുന്നത്. പറഞ്ഞുവന്നത് സിവിലിയൻ സർക്കാരുകളുടെ വാക്കുകൾക്ക് വില കൊടുക്കുന്നവരാണ് ഇന്ത്യൻ സൈന്യം എന്നതാണ്.
മണിപ്പൂരിൽ ഇന്ത്യൻ സൈന്യം അതിക്രമം കാട്ടിയിരുന്നു എങ്കിൽ അവിടുത്തെ ജനം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറി നിക്കുമായിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ സമരം നടത്തിയവരുടെ സ്ഥാനം ഇന്ന് മണിപ്പൂരിൽ എവിടെയാണെന്ന് ഷാനിക്കറിയാമല്ലോ.
കാശ്മീരിൽ നടക്കുന്നത് സമാധാനപരമായ സ്വാതന്ത്ര്യ സമരമോ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമോ അല്ല ഷാനി. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള തീവ്രവാദികളുടെയും, ശത്രു രാജ്യങ്ങളുടെയും അതിക്രമങ്ങളാണ്.

1990 കളിൽ കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകൾക്കും ഉണ്ടായിരുന്നു ഷാനി ഈ മനുഷ്യാവകാശം.
ഇന്ത്യൻ സൈന്യത്തിന്റെ സഹിഷ്ണുത അറിയണമെങ്കിൽ ഗൂഗിൾ ഒന്നും ചെയ്തു നോക്കണ്ട, കഴിഞ്ഞ മാസം കശ്മീരിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു അവിടെ നിന്ന് റിപ്പോർട്ട് ചെയ്ത മനോരമയുടെ ലേഖകനോട്തന്നെ ഒന്ന് ചോദിച്ചാൽ മതി ഇന്ത്യൻ സൈന്യം എന്താണ് അവിടെ ചെയ്യുന്നതെന്ന്. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോലും ആദ്യം സൈന്യം ചെയ്യുക തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപെടലാണ്. സാധാരണകാകർക്കു ഒന്നും സംഭവിക്കരുത് എന്ന് കരുതിയാണ് സൈന്യം ഓരോ തീവ്രവാദിയെയും നേരിടുന്നത്.

കാശ്മീരി യുവാവിനെ ജീപ്പിൽ കെട്ടിയിട്ട മേജർ ഗൊഗോയിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഷാനിയും കൂട്ടരും ഒന്നോർക്കണം അങ്ങനെ ഒരാളെ ജീപ്പിൽ കെട്ടിയിടാൻ തോന്നിയതുകൊണ്ട് നിരവധി സൈനികരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിലോ? കൊല്ലപ്പെട്ടത് സൈനികരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയവരുമായിരുന്നെകിലോ? നിങ്ങൾ ഒരു ബുള്ളറ്റിനിൽ ഒരു വാർത്തയാക്കി അത് അവസാനിപ്പിച്ചേനെ.
തീവ്രവാദികളുടെ തോക്കിനിരയാകാനുള്ളതല്ല ഇന്ത്യൻ സൈനികരുടെ ജീവൻ. ഇങ്ങയൊട്ടു ആക്രമിക്കാൻ വരുന്നവയോടു ഗാട്ട് കരാറിനെക്കുറിച്ചു സംസാരിക്കാൻ പറ്റില്ലല്ലോ. ഷാനിയും ഞാനുമൊക്കെ ഒരു ദിവസം രാവിലെ വീട്ടിൽ നിന്ന് ജോലിക്കിറങ്ങിയാൽ തിരിച്ചു വീട്ടിൽ ചെല്ലുമെന്നു ഒരുറപ്പു വീട്ടുകാർക്കെങ്കിലും ഉണ്ടാകും, പക്ഷെ ഇന്ത്യൻ സൈനികരുടെ അവസ്ഥ അങ്ങനെ അല്ല ഷാനി.

സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വിതുമ്പുന്ന ഷാനി, ഉമ്മർ ഫയാസ് എന്ന 23 വയസുള്ള കാശ്മീരിൽ നിന്നുള്ള ഇന്ത്യൻ സൈനിക ഓഫീസറെ തീവ്രവാദികൾ നീചമായി കൊലപ്പെടുത്തിയ കാര്യത്തെക്കുറിച്ചു ഓർത്തു വിഷമമില്ല. കശ്മീരിലെ മനുഷ്യവകാശ ലംഘനങ്ങളെക്കുറിച്ചു പറയുമ്പോൾ ഷാനി ഓർക്കണം വിഘടനവാദികൾ പ്രഖ്യാപിച്ച ബന്ദിനെയും ഒക്കെ മറികടന്നു ആയിരക്കണക്കിന് കാശ്മീരി യുവാക്കളാണ് ഇന്ത്യ ആർമിയുടെ പ്രവേശന പരീക്ഷയിൽ കഴിഞ്ഞ ദിവസം പങ്കെടുത്തത്.
കാശ്മീരിൽ പോരാടുന്ന തീവ്രവാദികളെ സിപിഎം മുഖപ്രസംഗം വിശേഷിപ്പിച്ചത് “MILITANT” എന്ന വാക്കുകൊണ്ടാണ്. MILITANT എന്നവാക്കിന്റെ അർത്ഥവും “TERRORIST” എന്ന വാക്കിന്റെ അർത്ഥവും തമ്മിലുള്ള വ്യത്യാസം ഷാനിക്ക് അറിയാമായിരിക്കും അല്ലെ.

പ്രതിക്ഷേധിക്കുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ ചൈനയുടെ സംസ്ക്കാരമല്ല പിന്തുടരുന്നത്. അങ്ങനെയായിരുന്നു എങ്കിൽ JNU ക്യാമ്പസിൽ ഇന്ത്യൻ സൈനിക ടാങ്കറുകൾ കയറി ഇറങ്ങിയേനെ. മാവോയിസ്റ്റുകൾ എന്ന പേരിൽ പോരാടുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ സൈന്യത്തിന് എത്ര ദിവസങ്ങൾ വേണ്ടി വരും ഷാനി? മാവോസ്റ്റുകൾ ഇന്ത്യൻ പൗരന്മാർ തന്നെയാണ് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നാണ് ഇന്ത്യയുടെ മുൻ വ്യോമസേനാ തലവൻ പറഞ്ഞത്.
ഇസ്രായേൽ ചെയ്തതുപോലെ ചെയ്തിരുന്നെകിൽ കാശ്മീരിൽ ഒറ്റൊരുത്തനും കല്ലും പെട്രോൾ ബോംബും ഇന്ത്യൻ സൈന്യത്തിന് നേരെ എറിയാൻ ധൈര്യപ്പെടുമായിരുന്നോ? എറിയുന്നതുപോയിട്ടു പോയിട്ട് ഇന്ത്യൻ സൈന്യത്തെ കണ്ടാൽ നിന്ന നിൽപ്പിൽ പെടുക്കുന്ന അവസ്ഥയിലെത്തുമായിരുന്നു.

ഇത്രയും സഹിഷ്ണുത കാട്ടിയിട്ടും ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘകരാണെന്നു പറയുന്നത് ഷാനിയുടെ മനസ്സിൽ അടിഞ്ഞുകൂടിയ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണ്, അത് മാറ്റുക പ്രയാസമാണ്.
ഭരണകൂടത്തിന്റെ ആശ്രിത വത്സനാനാണ് റിപ്പബ്ലിക്ക് ചാനലിന്റെ തലവൻ അർണാബ് ഗോസ്വാമിയെന്നു ഷാനി പറയുന്നത് കേട്ടു. അർണാബ് ബിജെപി അല്ലെങ്കിൽ RSS കാരൻ ആണെന്ന് അഗീകരിക്കാം. അര്ണാബിനു നേരെ വിരൽ ചൂണ്ടുന്ന ഷാനി ഷാനിയുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്നു മറന്നിട്ടാണ് അര്ണാബിനുനേരെയുള്ള ഷാനിയുടെ ഈ ആക്രോശം.നമ്മുടെ നാട്ടിൽ ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കാൻ കൈരളിയും റിപോർട്ടറും NDTV യും ഉള്ള കാര്യം ഷാനി മറക്കുന്നു.

ഈ ചാനലുകളിൽ വരുന്ന ഇന്ത്യ വിരുദ്ധ വാർത്തകളും ഷാനി മറക്കുന്നു. ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മാത്രം ഇന്ത്യൻ ജനത കണ്ടാൽ മതിയോ. ഇവിടെ എന്താണ് പ്രശ്നം എന്നറിയാമോ ഷാനി, ഷാനിക്കും ഷാനിയുടെ ചിന്താഗതിയുള്ള മറ്റു CITU മാധ്യമപ്രവർത്തകർക്കും പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടുന്നില്ല, അർണാബ് ഗോസ്വാമിക്ക് അത് കിട്ടുന്നു. അതാണ് നിങ്ങളും അർണാബുമായുള്ള വ്യത്യാസം.
അര്ണാബിനെതിരെ എന്തൊക്കെ കുറ്റങ്ങൾ ആരോപിക്കാമെങ്കിലും അർണാബ് ഉന്നയിക്കുന്ന ചോദ്യശരങ്ങൾ അതൊരു ഒന്നൊന്നര ചോദ്യങ്ങളാണ് ഷാനി.
അന്ധമായ രാഷ്ട്രീയ തിമിരം കാരണം ഷാനി കാണുന്നത് ഉത്തരേന്ത്യയിലെ അസഹിഷ്ണുതകൾ മാത്രമാണ്.

ഉത്തരേന്ത്യയിലെ സഹിഷ്ണുതയായുടെ വക്താക്കളായ ഇടതുപക്ഷം കേരളത്തിൽ കാട്ടുന്ന സഹിഷ്ണുത അറിയണമെങ്കിൽ ഇടതുപക്ഷത്തിനെതിരെ ഒരു FB പോസ്റ്റിട്ട ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ മതി.
ജോൺ ബ്രിട്ടാസിനും എം ബി രാജേഷിനും ഒരു മറുപടി എന്റെ തന്നെ FB പോസ്റ്റിൽ കുറിച്ച എനിക്കറിയാം ഇടതുപക്ഷത്തിന്റെ സഹിഷ്ണുതയുടെ അളവ്. വലിയ സഹിഷ്ണുത പറയുന്ന ആളുകളുടെ യഥാർത്ഥ മുഖം കാണണമെങ്കിൽ അവർക്കു അധികാരമുള്ള സ്ഥലത്തു അവരെ വിമർശിച്ചു നോക്കണം.
കേരളത്തിലെ ദളിത് പീഡനവും, ആദിവാസി കുട്ടികളുടെ മരണവും, രാഷ്ട്രീയ കൊലപാതകങ്ങളും, അസഹിഷ്ണുതയും, അഴിമതിയും, അവസരവാദ രാഷ്ട്രീയവും, തീവ്രവാദങ്ങളോടുള്ള മൃദു സമീപനങ്ങളും, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ഒക്കെ കാണുമ്പോൾ ഷാനിക്ക് കണ്ണിൽ തിമിരമാണ്.

മുസ്ലിങ്ങളുടെ അവകാശവും സംരക്ഷണവും പറഞ്ഞു ഞങളെ മുതലെടുക്കാൻ വരണ്ട എന്ന് ഒരു മുസ്ലിം മതനേതാവ് പരസ്യമായി ഒരു സിപിഎം നേതാവിനോട് പറഞ്ഞപ്പോൾ ഷാനിയുടെ ചെവി അടഞ്ഞിരിക്കുകയായിരുന്നു. മതേതര നേതാവായ ലാലു പ്രസാദ് യാദവ് വർഗീയ കലാപത്തെ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്ന വാർത്ത വന്നപ്പോഴും ഷാനിയുടെ കണ്ണിലെ തിമിരം മാറിയിരുന്നില്ല. കർഷക സമരങ്ങളുടെ മറവിൽ കലാപത്തിന് ആഹ്വനം ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വന്നപ്പോഴും ഷാനി ഉറക്കത്തിലായിരുന്നു. കൽബുർഗി, പൻസാരെ എന്നൊക്കെ വിലപിക്കുന്ന ഷാനി കോയമ്പത്തൂരിൽ മത മൗലിക വാദികളാൽ കൊല്ലപ്പെട്ട ഫാറൂഖ് എന്ന ചെറുപ്പക്കാരനെ വിസ്മരിക്കുന്നു.
ഷാനിയും മറ്റു CITU മാധ്യമപ്രവർത്തകരും ഇത്തരം പരിപാടികൾ നിർത്തണമെന്ന് ഒരിക്കലും പറയുകയില്ല. നിങ്ങൾ തുടർന്നും ഇങ്ങനെ വിലപിച്ചുകൊടിരിക്കുക, നിങ്ങളുടെ വിലപിക്കലുകളും ഗദ്ഗദങ്ങളുമൊക്കെയാണ് ബിജെപി യെ ഇന്ത്യയിൽ വളർത്തുന്നത്. ഷാനിയുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം ഇന്നലെ കണ്ട ഓരോ ആളുകളും ഇന്ന് മുതൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ കാണാൻ തുടങ്ങും, അത്രയ്ക്ക് പബ്ലിസിറ്റിയാണ് ഷാനി റിപ്പബ്ലിക്ക് ചാനലിന് കൊടുത്ത്.

ഇന്ത്യൻ പ്രധാന മന്ത്രിയുടെ തന്തക്കു പരസ്യമായി വിളിക്കാൻ പോലും പറ്റുന്ന ഒരു രാജ്യമാണ് ഷാനി ഇന്ത്യ. നിങ്ങൾ കുറച്ചു CITU ക്കാർ അസഹിഷ്ണുത, ഫാസിസമെന്നൊക്കെ വിലപിച്ചാൽ അതൊന്നും ഇല്ലാതാകില്ല.
ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം ഷാനി. ഷാനി ചോദിക്കുന്നത് കേട്ടു രാജ്യസ്നേഹത്തിന്റെ കുത്തകാവകാശം നിങ്ങള്ക്ക് അതായതു ബിജെപി ക്കു ആരാണ് നൽകിയതെന്ന്? ഷാനിയെപ്പോലുള്ളവരുടെ വാചകമടി കേൾക്കുമ്പോഴാണ് രാജ്യത്തിന് അകത്തെ ശത്രുക്കളെക്കുറിച്ചു ജനം ബോധവാന്മാരാകുന്നത്. അപ്പോൾ സ്വാഭാവികമായും ജനം രാജ്യത്തെക്കുറിച്ചു ചിന്തിക്കും, രാജ്യത്തിനെതിരെ നിൽക്കുന്നവരെ തൂത്തെറിയും, അതുതന്നെയാണ് ഇവിടെ നടക്കുന്നതും.
ഇപ്പോൾ മനസിലായോ ബിജെപി എന്തുകൊണ്ടാണ് വിജയകരമായി മുന്നോട്ടുപോകുന്നതെന്നു. നിങ്ങളാണ് ബിജെപി യുടെ ശക്തി. നിങ്ങൾ വാചകമടി നിർത്തിയാൽ ബിജെപി ചിലപ്പോൾ തിരഞ്ഞെടുപ്പിൽ തോറ്റുപോകും. അതുകൊണ്ടു നിങ്ങൾ നിങളുടെ പണി തുടരുക.

എല്ലാ ഭാവുകങ്ങളും നേരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button