തിരുവനന്തപുരം : വാഹനങ്ങളുടെ അമിത വേഗവും അതേത്തുടർന്നുണ്ടാകുന്ന അപകടങ്ങളും റോഡിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങളും തടയാനുള്ള പദ്ധതികളുമായി ആഭ്യന്തര വകുപ്പ് എത്തുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോടു മുതല്‍ പാറശാലവരെ റോഡുകളില്‍ 350 അത്യാധുനിക ത്രിഡി ഡോപ്ളര്‍ റഡാര്‍ ക്യാമറ സ്ഥാപിക്കും. 146 കോടി രൂപ മുതൽ മുടക്കി തയ്യാറാക്കുന്ന പദ്ധതി കെൽട്രോണിന്റെ സഹായത്തോടെയാണ് പ്രാവർത്തികമാക്കുന്നത്. ഇതിനായിയുള്ള ആദ്യഘട്ട പരിശോധനകൾ കെൽട്രോൺ പൂർത്തിയാക്കി.
വാഹനങ്ങളുടെ വേഗത കണ്ടെത്തുന്നതിനൊപ്പം തന്നെ അവയെ പൂർണമായും നിരീക്ഷിക്കുന്നതിനാണ് ത്രിഡി ഡോപ്ളര്‍ റഡാര്‍ ക്യാമറകള്‍. പുതിയ സംവിധാനത്തിനായി അത്യാധുനിക കൺട്രോൾ റൂം തയ്യാറാക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ക്യാമറ നിരീക്ഷണ സംവിധാനമെന്ന് പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു.
കേരളത്തിലെ റോഡുകളില്‍ ഇപ്പോഴുള്ളത് വാഹനങ്ങളുടെ വേഗം കണ്ടുപിടിക്കുന്നതിനുള്ള മാഗ്നറ്റിക് സെന്‍സര്‍ ക്യാമറകളാണ്. ഇവയ്ക്കു റോഡിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ല. അതേസമയം, ത്രിഡി ഡോപ്ളര്‍ റഡാര്‍ ക്യാമറയില്‍ വേഗം നിര്‍ണയിക്കുന്നതിനൊപ്പം വാഹനത്തിനകത്തെ സൂക്ഷ്മദൃശ്യങ്ങള്‍വരെ ലഭിക്കും. അതിനാല്‍ വാഹനമോഷണം, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരവാദപ്രവര്‍ത്തനം, മയക്കുമരുന്ന്-കുഴല്‍പ്പണം കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളും കണ്ടെത്താൻ കഴിയും.വാഹനത്തിന്റെ രണ്ട് ചിത്രങ്ങൾ ക്യാമറയെടുക്കും. സ്പോട്ട് സ്പീഡിനോടൊപ്പം ആവറേജ് സ്പീഡും ക്യാമറ കണ്ടെത്തും. അതിനാൽ തന്നെ സ്പീഡ് കുറച്ചു കബളിപ്പിക്കാൻ കഴിയില്ല.
Post Your Comments