കൊച്ചി•കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമണ്‍ ദുരന്തത്തിന് 29 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ കാരണം മറ്റൊന്നായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അപകടത്തിന് പിന്നില്‍ ടൊര്‍ണാഡോ ആയിരുന്നുവെന്ന മുൻ റെയിൽവേ സേഫ്ടി കമ്മിഷണറായ സൂര്യനാരായണയുടെ അന്വേഷണ റിപ്പോർട്ട് തള്ളി മുൻ റെയിൽവേ സേഫ്ടി കൗൺസിലർ കെ.വി. സുധാകരനാണ് വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസാണ് അപകടത്തിപ്പെട്ടത്. അപകടദിവസം ട്രെയിന്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ഇത് മനസിലാക്കാതെ ട്രെയിന്‍ കടന്നുപോയെന്ന ധാരണയില്‍ ട്രാക്കിൽ ജോലി ചെയ്തിരുന്നവർ പാളം ഉറപ്പിച്ചുനിറുത്തുന്നതിനുള്ള ഫിഷ് പ്ലേറ്റ് അഴിച്ചുമാറ്റിയിട്ട ശേഷം ഭക്ഷണം കഴിക്കാൻ പോയി. ഈ സമയത്താണ് ട്രെയിന്‍ എത്തിയത്. സാധാരണ 80 കീ.മി വേഗതയില്‍ വരുന്ന ട്രെയിന്‍ അന്ന് 87 കി.മി സ്പീഡിലാണ് അഷ്ടമുടിക്കായലിന് കുറുകെയുള്ള റെയിൽവേ പാലത്തിലേക്ക് പ്രവേശിച്ചത്. റെയിൽവേ പാലത്തിലേക്ക് കയറിയ ട്രെയിൻ ഫിഷ് പ്ലേറ്റ് അഴിച്ചിട്ടിരുന്നതിനാൽ പാളത്തിൽ നിന്നു തെന്നി, എഞ്ചിനില്‍ നിന്ന് വേര്‍പെട്ട് അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു.
അപകടത്തിനു ഉത്തരാവാദികളായ നാല് ജീവനക്കാരുടെ പേരുകൾ ഉൾപ്പെടെ പരാമർശിക്കുന്ന റിപ്പോർട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
1988 ജൂലായ് എട്ടിന് നടന്ന അപകടത്തില്‍ 108 പേരാണ് മരിച്ചത്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സേഫ്ടി കമ്മിഷണറായ സൂര്യനാരായണ കമ്മിഷൻ ടൊർണാഡോ ചുഴലിക്കാറ്റാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ അന്ന് തന്നെ പ്രദേശവാസികള്‍ തള്ളിയിരുന്നു. ഇപ്പോള്‍ സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലും നേരത്തെ തന്നെ പ്രദേശവാസികള്‍ക്കിടയില്‍ സംസാരവിഷയമാണ്.
Post Your Comments