OnamNews

ഓണത്തെ ഓര്‍മ്മപ്പെടുത്താന്‍ ഓണപ്പൊട്ടന്‍മാര്‍

 

വടക്കേ മലബാറിലാണ് ഓണത്തോടനുബന്ധിച്ച് കാണുന്ന ഒരു തെയ്യരൂപമാണ് ഓണപ്പൊട്ടന്‍മാര്‍. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന്‍മാര്‍ അറിയപ്പെടുന്നുണ്ട്. ഒരു പ്രത്യേക സമുദായക്കാരാണ് ഓണപ്പൊട്ടന്‍മാരാവുന്നത്. മലയസമുദായത്തില്‍ പെട്ട ഇവര്‍ ഓണപ്പൊട്ടന്‍മാരായി വേഷം കെട്ടുന്നു.

മഹാബലിയുടെ പ്രതിപുരുഷനായാണ് ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനായി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്നുവെന്ന സങ്കല്‍പ്പമാണ് ഓണപ്പൊട്ടന്‍. പത്ത് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടനെന്ന വേഷം കെട്ടുന്നത്.

 

ഈര്‍ക്കിള്‍ കൊണ്ട് മുഖത്തെഴുത്ത്

ഈര്‍ക്കിള്‍ കൊണ്ടാണ് മുഖത്തെഴുത്ത് ചെയ്യുന്നത്. ബ്രഷ് ഉപയോഗിക്കുകയില്ല. കടക്കണ്ണ് വരക്കേണ്ടത് അത്യാവശ്യമാണ്. നെറ്റിയില്‍ ഗോപി പൊട്ടാണ് മുഖ്യ ആകര്‍ഷണം.

സംസാരം നിഷിദ്ധം

വേഷം കെട്ടി കിരീടം ചൂടിക്കഴിഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഓണപ്പൊട്ടന്‍ എന്ന് ഈ തെയ്യ രൂപത്തെ വിളിക്കുന്നതും.

സംസാരിക്കാത്തതിനു പിറകില്‍

ഓണപ്പൊട്ടന്‍ സംസാരിക്കാത്തതിനു പുറകില്‍ മറ്റൊരു കഥയുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ വന്ന് കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രജകളെ കണ്ടാലും സംസാരിക്കാന്‍ പാടില്ലെന്ന് വാമനന്‍ നിബന്ധന വെച്ചിരുന്നു. ഈ ഐതിഹ്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഓണപ്പൊട്ടന്‍ സംസാരിക്കാത്തത് എന്നാണ് വിശ്വാസം.

വേര്‍തിരിവില്ലാതെ

വേര്‍തിരിവില്ലാതെ ജാതിയോ നിറമോ അടിസ്ഥാനമാക്കിയല്ല ഓണപ്പൊട്ടന് വീട് തോറും പോകുന്നത്. ദൈവത്തിന്റെ പ്രതിപുരഷനായാണ് ഓണപ്പൊട്ടനെ ആളുകള്‍ കണക്കാക്കുന്നത്.

 

ഓണപ്പൊട്ടന്റെ യാത്ര

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഓണപ്പൊട്ടന്‍ പ്രജകളെ കാണാനായി ഇറങ്ങുന്നത്. മുരിക്ക് കൊണ്ടുണ്ടാക്കിയ കിരീടം, വാഴനാര് കൊണ്ട് മുടി, പനയോല കൊണ്ട് ഓലക്കുട, തെച്ചിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കൈക്കും കാലിനും എന്നിവയാണ് പ്രധാനപ്പെട്ട അലങ്കാരങ്ങള്‍.

മണികിലുക്കി വരും ഓണപ്പൊട്ടന്‍

മണികിലുക്കിയാണ് ഓണപ്പൊട്ടന്‍ വരുന്നത്. ഇരട്ടുന്നതിനു മുന്‍പ് തന്നെ പ്രദേശത്തെ എല്ലാ സ്ഥലത്തേക്കും എത്തണം എന്നതാണ് ഓണപ്പൊട്ടന്റെ പ്രത്യേകത. പൂക്കളമൊരുക്കിയും നിലവിളക്ക് കത്തിച്ചും ഓണപ്പൊട്ടനെ വരവേല്‍ക്കുന്നു നമ്മള്‍.

ഉത്രാടം തിരുവോണം നാളില്‍

ഉത്രാടം തിരുവോണം നാളിലാണ് ഓണപ്പൊട്ടന്‍ വരുന്നത്. പ്രത്യേക താളത്തില്‍ മണികിലുക്കിയാണ് ഓണപ്പൊട്ടന്റെ വരവ്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ വിളക്ക് കത്തിച്ച് ഓണപ്പൊട്ടനെ വരവേല്‍ക്കാന്‍ തയ്യാറാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button