KeralaLatest NewsNews

വനിതാ കമ്മീഷന്‍ അധ്യക്ഷ ഭീഷണിക്കത്തുകള്‍ ഡി.ജി.പിയ്ക്ക് കൈമാറി: തപാലില്‍ ലഭിച്ചത് കത്തുകളും മനുഷ്യവിസര്‍ജ്യവും

തിരുവനന്തപുരംവനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ മോശം പരാമര്‍ശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകള്‍ ഡി.ജി.പിക്ക് കൈമാറി. നടിക്കെതിരായ പരാമര്‍ശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ സ്വമേധയാ കേസെടുത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പേരില്‍ കത്തുകളും മനുഷ്യവിസര്‍ജ്യവും തപാലില്‍ വന്നത്. വ്യാജപേരുകളിലുള്ളതാണ് കത്തുകള്‍.

അതേസമയം, ഏതെങ്കിലും പ്രകോപനത്തിനോ ഭീഷണിക്കോ വഴങ്ങുന്ന സാഹചര്യം ഒരിക്കലുമില്ലെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. നിയമപ്രകാരം കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകും. വനിതകള്‍ക്കു വേണ്ടി സ്ഥാപിതമായ സ്ഥാപനം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കില്ല. പി.സി. ജോര്‍ജിനെതിരെ കേസെടുത്ത വിവരം യഥാസമയം സ്പീക്കറെ അറിയിച്ചുവെങ്കിലും നിയമസഭാ സമ്മേളനവും തുടര്‍ന്ന് എം.എല്‍.എ വിദേശത്തായിരുന്നതും കാരണം അദ്ദേഹത്തിന്റെ വിശദീകരണം തേടാനായില്ല.

എം.എല്‍.എ തിരിച്ചെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് പറയാനുള്ളത് എത്രയും വേഗം രേഖപ്പെടുത്തും. അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കാമെന്ന നിയമോപദേശം കമ്മീഷന്റെ ലോ ഓഫീസറില്‍നിന്നും സ്റ്റാന്‍ഡിംഗ് കോണ്‍സലില്‍നിന്നും ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി ഡയറക്ടര്‍ വി.യു. കുര്യാക്കോസിനെ ചുമതലപ്പെടുത്തിയത്. എം.എല്‍.എയുടെ പ്രസ്താവനകളും അദ്ദേഹത്തിന്റെ വിശദീകരണവും വിശദമായി പരിശോധിച്ച് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. എം.എല്‍.എയുടെ പ്രസ്താവനകള്‍ വേദനിപ്പിച്ചുവെന്ന് അക്രമത്തിനിരയായ നടി പറഞ്ഞിരുന്നുവെന്ന് എം.സി. ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button