Latest NewsNewsGulf

സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി മാറ്റുന്നു

 

റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവില്‍ വന്നു. സൗദിയില്‍ തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി കുറയ്ക്കാനാണ് തീരുമാനം. ഗാര്‍ഹിക തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഇതില്‍ നിന്നും ഒഴിവാക്കി. സ്വകാര്യ മേഖലയ്ക്ക് അനുവദിച്ച തൊഴില്‍ വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 29 ശതമാനം കുറഞ്ഞു.

സ്വകാര്യമേഖലയിലേക്കുള്ള തൊഴില്‍ വിസകളുടെ കാലാവധി ഇഷ്യൂ ചെയ്ത് രണ്ട് വര്‍ഷം എന്നത് ഒരു വര്‍ഷമായി കുറയ്ക്കാനാണ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം.

മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അല്‍ ഹയാത്ത് അറബ് പത്രമാണ് ഈ തീരുമാനം പുറത്ത് വിട്ടത്. തീരുമാനത്തിന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസിന്റെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പോതുമേഖലയിലെക്കുള്ള തൊഴില്‍ വിസകള്‍ക്കും ഗാര്‍ഹിക തൊഴില്‍ വിസകള്‍ക്കും ഈ തീരുമാനം ബാധകമല്ല. താമസരേഖയായ ഇഖാമയുടെ കാലാവധി നേരത്തെ രണ്ടു വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ അനുവദിച്ച തൊഴില്‍ വിസകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം കുറഞ്ഞിരുന്നു. 2015-ല്‍ സ്വകാര്യ മേഖലയില്‍ 19,70,000 തൊഴില്‍ വിസകള്‍ അനുവദിച്ച സ്ഥാനത്ത് 2016-ല്‍ അനുവദിച്ചത് പതിനാല് ലക്ഷം മാത്രമാണ്. അഞ്ച് ലക്ഷത്തി എഴുപതിനായിരത്തിന്റെ കുറവ്. സ്വദേശീവല്‍ക്കരണം ശക്തമാക്കിയതാണ് വിദേശ തൊഴില്‍ വിസകളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം.

സ്വദേശീവല്‍ക്കരണ തോത് വര്‍ധിച്ച സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ തൊഴില്‍ വിസകളുടെ എണ്ണം ഇനിയും കുറയുമെന്നാണ് സൂചന. സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൂടി അനുവദിക്കുന്നതോടെ ഗാര്‍ഹിക തൊഴില്‍ വിസകളുടെ എണ്ണവും കുറയും. തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ ഉള്‍പ്പെടെ വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന. മൂന്നു മാസത്തിനിടെ 61,500 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button