കൊച്ചി: കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ ചിലയാളുകള്‍ അമിത് ഷായുടെ മകനെതിരായ വ്യാജ അഴിമതി വാര്‍ത്ത ചര്‍ച്ചിക്കുകയാണെന്ന പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നാരദ ഓണ്‍ലൈന്‍ ന്യൂസിനെ മഞ്ഞ ഓണ്‍ലൈന്‍ ന്യൂസ് എന്നു വിളിക്കുകയും ചെയ്തു. ജയ് ഷായ്ക്കെതിരെയുള്ള ആരോപണത്തില്‍ ക്രിമിനൽ കേസ്സു മാത്രമല്ല സിവിൽ കേസ്സും കൊടുക്കാനാണ് തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. തന്റെ ഫെസ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കേരളത്തിലെ നാരദാ ന്യൂസുപോലൊരു മഞ്ഞ ഓൺലൈൻ ചാനൽ അമിത് ഷാക്കെതിരെ എന്തോ വലിയ അഴിമതി പുറത്തുവിട്ടു എന്ന് പറഞ്ഞ് ചിലയാളുകൾ കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ ചർച്ചിച്ചുകൊണ്ടിരിക്കുകയാണ്. വെങ്കിടേഷ് രാമകൃഷ്ണനെപ്പോലുള്ള സി. പി. എം അടിമ മാധ്യമപ്രവർത്തകരെ രംഗത്തിറക്കി മലയാള മാധ്യമങ്ങളും ആഘോഷം തുടങ്ങിക്കഴിഞ്ഞു. അമിത് ഷായുടെ മകൻ തന്നെ കാണിച്ച ലാഭക്കണക്ക് പുറത്തുവിടുന്നതിൽ എന്താണിത്ര വലിയ അന്വേഷണാത്മകതയിരിക്കുന്നത്? അമിത് ഷായുടെ മകന് അതും ഒരൊന്നാന്തരം മാർവാടിക്ക് കച്ചവടം ചെയ്യാൻ പാടില്ലേ? ലാഭമുണ്ടാക്കാൻ പാടില്ലേ?
ഇതിൽ എവിടെയാണ് സർക്കാർ സഹായം ലഭിച്ചത്? ഇതിൽ എന്താണ് അഴിമതിയുള്ളത്? ഇനി ആരോപണം വന്ന ഉടനെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്സും കൊടുത്തു. ക്രിമിനൽ കേസ്സു മാത്രമല്ല സിവിൽ കേസ്സും കൊടുക്കാനാണ് തീരുമാനം. നിതിൻ ഗഡ്കരിക്കെതിരെയും അരുൺ ജററ്ലിക്കെതിരെയും അപവാദം പറഞ്ഞവരെക്കൊണ്ട് മാപ്പുപറയിപ്പിച്ച സമീപകാല ചരിത്രം നമ്മുടെ മുൻപിലുണ്ട്. ശിഖണ്ഡികളെ മുന്നിൽ നിർത്തി തറവേല കാണിക്കാതെ നേർക്കുനേർ യുദ്ധം ചെയ്യാനാണ് പ്രതിപക്ഷവും അവരുടെ കൂലി എഴുത്തുകാരും തയാറാവേണ്ടത്.
Post Your Comments