Latest NewsKeralaNewsEditorial

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയെ ചോദ്യം ചെയ്യാനുള്ള എന്‍ഐഎ യുടെ തീരുമാനവും ബന്ധപ്പെട്ട സാഹചര്യങ്ങളും

അടുത്തിടെ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസാണ് ഒരു ഹിന്ദു പെൺകുട്ടിയുടെ മതം മാറ്റവും തുടർന്നുണ്ടായ വിവാഹവും .ഈ സംഭവത്തിൽ സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നാഷണല്‍ വുമന്‍സ് ഫ്രണ്ട് അധ്യക്ഷയായ സൈനബയ്ക്ക് ഹാദിയ കേസുമായുള്ള ബന്ധം പുറംലോകം അറിഞ്ഞത്.

ഹാദിയയെ മതം മാറ്റിയെന്ന പേരില്‍ ആരോപണം നേരിടുന്നയാളാണ് സത്യസരണി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി കൂടിയായ സൈനബ.ഹാദിയ കേസ് വിവാദമായ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിത സംഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാഷണല്‍ വിമന്‍സ് ഫ്രണ്ട് അധ്യക്ഷയായ സൈനബയും വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്ലാമിന്റെ ആചാരാനുഷ്ടാനങ്ങളില്‍ ആകൃഷ്ടയായാണ് ഹാദിയ മതം മാറിയതെന്നും അല്ലാതെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സൈനബ പറഞ്ഞിരുന്നു .

കോളേജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളായ ചിലരുടെ ആചാരാനുഷ്ടാനങ്ങളില്‍ ഇഷ്ടം തോന്നി ഒന്നരവര്‍ഷത്തോളം ഇസ്ലാം എന്താണെന്ന് പഠിച്ച ശേഷം മാത്രമാണ് ആ മതത്തെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ഹാദിയ തീരുമാനിച്ചതെന്നും സൈനബ പറഞ്ഞിരുന്നു. സൈനബയുടെ സത്യസരണി എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു വിശ്വാസപഠനങ്ങള്‍ക്കായി ഹാദിയ എത്തിയത്. ഇതൊരിക്കലും ഒരു മതപരിവര്‍ത്തന കേന്ദ്രമല്ലെന്നും ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണെന്നും അവർ അന്ന് വെളിപ്പെടുത്തി.

ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നത് ഓരോരുത്തരും സ്വന്തമായിയെടുക്കുന്ന തീരുമാനമാണ്. നിര്‍ബന്ധിച്ച് ആരെയും മതപരിവര്‍ത്തനം നടത്താന്‍ കഴിയില്ല. നിയമപരമായി നടപടികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹാദിയയെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചതെന്നും സൈനബ വ്യക്തമാക്കിയിരുന്നു.

ഹാദിയയുടെ മാതാപിതാക്കള്‍ ആദ്യം നല്‍കിയ ഹേബിയസ് കോര്‍പ്പസ് തീര്‍പ്പാക്കിയ കോടതി അന്ന് ഹാദിയയെ സൈനബയുടെ സംരക്ഷണയില്‍ വിട്ടിരുന്നു. തുടര്‍ന്ന് ഷഫീന്‍ ജഹാനുമായുളള വിവാഹവും ഐ.എസ് ആരോപണവുമായി മാതാപിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം വന്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവുമായി ഹാദിയയുടെ വിവാഹം നടത്തിയെന്ന ആരോപണത്തില്‍, ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയുടെ പൂര്‍ണ്ണ സമ്മതത്തോടും സംതൃപ്തിയോടുമാണ് വിവാഹം നടത്തിയതെന്നും അല്ലാതെ ഷഫീന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമുണ്ടായിരുന്നില്ലെന്നും അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു സൈനബയുടെ മറുപടി.

ആശയമാറ്റത്തെ അസഹിഷ്ണുതയോടെ കാണാതെ അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടായാല്‍ ഹാദിയയ്ക്കുണ്ടായ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞ സൈനബ, കേസില്‍ ഹാദിയയുടെ ന്യായമായ പല വാദങ്ങളും കോടതി പരിഗണനയ്‌ക്കെടുത്തില്ലെന്നും ആരോപിച്ചിരുന്നു.

ഒടുവിൽ ഇന്ത്യാ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനിലാണ് സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും സൈനബയ്ക്ക് വെളിപ്പെടുത്തേണ്ടിവന്നത്. അതോടെ നിരവധി മതംമാറ്റങ്ങളില്‍ സൈനബക്കുള്ള പങ്ക് ലോകം അറിഞ്ഞു.സൈനബ ലൗ ജിഹാദിലെ ‘മാഡ’മെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയോടും, ഇന്റലിജന്‍സ് എഡിജിപിയോടും, ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിരുന്നു. ഇതിനെ പിന്നാലെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സൈനബയെ ചോദ്യം ചെയ്തത്.

സംസ്ഥാന നിയമ വകുപ്പിന് കീഴിലുള്ള സൗജന്യ നിയമസഹായ വേദിയായ കെല്‍സ (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യുടെ പ്രതിനിധിയായും സൈക്കോളജിസ്റ്റായുമൊക്കെയാണ് പെണ്‍കുട്ടികളുമായി സൈനബ അടുപ്പം സ്ഥാപിക്കുന്നത്. മതവിഷം കുത്തിവെക്കുന്നതും താമസമൊരുക്കുന്നതും ഇവരുടെ ചുമതലയാണ്. സംസ്ഥാനത്ത് മതംമാറ്റത്തിനായി പ്രവര്‍ത്തിക്കുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ‘ദവാ സ്വകാഡു’മായുള്ള ബന്ധവും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിത്തിനിടയില്‍ ഇസ്ലാമിലേക്കുള്ള 135 മതംമാറ്റങ്ങളില്‍ 105 എണ്ണം പ്രണയ മതംമാറ്റമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍ഐഎ. കേരളത്തിലെ മതപരിവര്‍ത്തനവുമായി സൈനബയുടെ ബന്ധത്തെക്കുറിച്ച് പൂർണ്ണ ബോധ്യം എന്‍ഐഎയ്ക്ക് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ ചോദ്യം ചെയ്യൽ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button