East Coast SpecialEditorial

ഒടുവില്‍ ഹാര്‍ദിക് പട്ടേല്‍ എത്തേണ്ടിടത്തെത്തിയോ?

ഇന്ത്യ വീണ്ടും തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ നിറയുന്നു. ഓരോ തിരഞ്ഞെടുപ്പിനൊപ്പവും പുറത്തുവരുന്ന വാര്‍ത്തകള്‍ പൊതുജനത്തെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുകയാണ്. ഇപ്പോള്‍ ചര്‍ച്ച ഗുജറാത്ത് തിരഞ്ഞെടുപ്പും സെക്സ് ടേപ്പ് വിവാദവുമാണ്. കേന്ദ്ര ഭരണത്തില്‍ അതൃപ്തിയുണ്ടെന്നു കാട്ടിയും വീണ്ടും ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ എത്താതിരിക്കാനും വേണ്ടി കോണ്ഗ്രസ് കിണഞ്ഞു പരിശ്രമം നടത്തുമ്പോള്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കുമെന്നു കണ്ടറിയാം. കേന്ദ്ര ഗവണ്മെന്റിനെതിരെ വിമര്‍ശനവുമായി എത്തിയ ഹാര്‍ദിക് പട്ടേല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയാണ്.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കായിരുന്നു പട്ടേല്‍ സമുദായത്തിന്റെ പിന്തുണ. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് സമുദായനേതാവു കൂടിയായ ഹാര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ബി ജെ പിയാണ് അധികാരത്തിലുള്ളത്. ശക്തരായും ജനപ്രിയരായും നില്‍ക്കുന്ന ബി ജെ പിയെ അപകീര്‍ത്തിപ്പെടുത്തി രക്ഷ നേടാനുള്ള കുടില തന്ത്രമാണ് ഹാര്‍ദികിനെ ഒപ്പംകൂട്ടിയ കോണ്ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഇക്കുറി നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ചൂടേറിയ ചര്‍ച്ചയായി സെക്സ് ടേപ്പ് വിവാദം കൊഴുക്കുകയാണ്.

ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയാണ് പുരത്തുവന്നിരിക്കുന്നത്. അജ്‍ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക് ആണെന്ന് ഒറ്റനോട്ടത്തില്‍ കരുതുന്ന യുവാവിനെയാണു വിഡിയോയില്‍ കാണുന്നത്. ഒരു പ്രാദേശീക ചാനലാണ്‌ വീഡിയോ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പട്ടേല്‍ നേരിട്ട് രംഗത്തെത്തി. സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്നും ഇവിടെ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദിക് പ്രതികരിച്ചു. ”നിങ്ങള്‍ക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല.” എന്നാല്‍ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാര്‍ദിക് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടിയായി നിലനില്‍ക്കേണ്ട കോണ്ഗ്രസ് ഇപ്പോള്‍ കുടുംബ പാര്‍ട്ടി മാത്രമായി ചുരുങ്ങുകയും പാര്‍ട്ടിയില്‍ അണികള്‍ കൊഴിയുമ്പോഴും മുഖം മിനുക്കുന്ന രാഷ്ട്രീയക്കാരുടെ ഇടമായി മാത്രം കോണ്ഗ്രസ് മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഹുലിന്റെ പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി തന്നെയാണ് സെക്സ് ടേപ്പ് വിവാദം. പട്ടേല്‍ സമുദായത്തിന്റെ മികച്ച നേതാവായി ഉയര്‍ന്നു വന്ന ഹാര്‍ദിക് പട്ടേല്‍ പ്രക്ഷോഭത്തിലൂടെ നേതൃ നിരയിലേയ്ക്ക് വളരുകയും ബി ജെ പിയിലെയ്ക്ക് പോകാന്‍ കോടികള്‍ വാഗ്ദാനം ലഭിച്ചുവെന്നും പറഞ്ഞുകൊണ്ട് പത്ര സമ്മേളനം നടത്തുകയും ചെയ്തു. ഇങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം ഇപ്പോള്‍ കൂട്ടിലായിരിക്കുകയാണ്.

സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ ആരംഭിച്ച പട്ടേല്‍ പ്രക്ഷോഭത്തില്‍ സമുദായത്തിന്റെ ആവശ്യങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഹാര്‍ദികിന് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് അഴിമതി രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറിയതും. സോളാര്‍ കേസുമുതല്‍ നിരവധി അഴിമതി, വ്യഭിചാര കള്ളപ്പണ കേസുകള്‍ കോണ്ഗ്രസ് നേതാക്കന്മാരുടെ പേരിലുണ്ട്. ഈ ലിസ്റ്റിലെയ്ക്ക് എത്തുകയാണ് ഹാര്‍ദികും. വ്യഭിചരിക്കാന്‍ പണം വേണം. അതിനായി അഴിമതി നടത്താം. അങ്ങനെ അധികാരത്തിലെത്തി അഴിഞ്ഞാടി ജീവിക്കാന്‍ പറ്റിയ ഇടം തേടിയാണ് ഹാര്‍ദിക് കോണ്ഗ്രസിലേയ്ക്ക് ചുവടുമാറ്റം നടത്തിയത്. പിന്നെ അനാവശ്യമായ ഒരു വിവാദവും. പോകുമ്പോള്‍ ആരും തെട്ടിദ്ധരിക്കരുതല്ലോ? എന്നിട്ട് ദിവസങ്ങള്‍ക്ക് മുന്‍പേ പ്രവചനം. തന്റെ അശ്ലീല വീഡിയോ ബിജെ പി ഉടന്‍ പുറത്തിറക്കുമെന്ന്. ഇത്തരം കൂര്‍മ്മ ബുദ്ധിയുള്ള നേതാക്കന്മാര്‍ എങ്ങനെയാ ഈ കേസുകളില്‍ പിടിയിലാവുന്നതെന്ന് മനസിലാകാതെ അന്തം വിട്ടു നില്‍ക്കുകയാണ് വോട്ടര്‍മാര്‍.

അശ്ലീല വീഡിയോയ്ക്ക് പിന്നാലെ ഹാര്‍ദികിന്റെ പെരുമാറ്റ ദോഷത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തക രംഗത്ത് എത്തി. ഇതോടെ ഹാര്‍ദിക് കാരണം വീണ്ടും കോണ്ഗ്രസ് നാണം കെടുകയാണ്. കോഫീ വിത്ത് കോണ്ഗ്രസ് എന്ന പരിപാടിയിലൂടെയും മറ്റും ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്നു കാണിക്കാന്‍ വ്യാജ തന്ത്രം പ്രയോഗിക്കുന്ന കോണ്ഗ്രസ് കാല്‍ ചുവട്ടിലെ മണ്ണു ഒലിച്ചു പോകുന്നത് പോലും തിരിച്ചറിയുന്നില്ല. അഴിമതിയുടെ കുത്തക പാര്‍ട്ടിയായി രാജ്യമാകമാനം ഒന്ന് പോലെ വിഷചെടിയായി വളര്‍ന്നു നില്‍ക്കുന്ന കോണ്ഗ്രസ്സിനു യുവതലമുറയ്ക്കിടയിലെ മതിപ്പ് നഷ്ടമായികൊണ്ടിരിക്കുകയാണ്. വ്യക്തമായ രാഷ്ട്രീയ ബോധം വളര്‍ന്നുവരുന്ന യുവാക്കള്‍ ഭരണ അനുകൂല തരംഗം പ്രകടിപ്പിക്കുമെന്നു മനസിലാക്കുകയും അതിനെ പ്രതിരോധിക്കാന്‍ കള്ളക്കളികള്‍ നടത്തുകയുംചെയ്യുമ്പോള്‍ ആരാണ് അതിനിടയില്‍ ഇല്ലാതാവുന്നതെന്ന് കാത്തിരുന്നു കാണാം.

രാഷ്ട്രീയം ഇപ്പോള്‍ അധികാരത്തിനും അഴിഞ്ഞാട്ടത്തിനുമുള്ള മികച്ച വേദിയായി മാറിയിരിക്കുകയാണ്. അതിനു പറ്റിയ വളക്കൂറുള്ള മണ്ണായി കോണ്ഗ്രസ് പാര്‍ട്ടിയും വളര്‍ന്നു കഴിഞ്ഞു. അഴിമതി, വ്യഭിചാരം, അഴിഞ്ഞാട്ടം എന്ന തലത്തിലേയ്ക്ക് നേതാക്കള്‍ മാറിയ ചരിത്രം കോണ്ഗ്രസ് പാര്‍ട്ടിയ്ക്കുണ്ട്. അതിന്റെ തണലുപറ്റി വളരാന്‍ ആണ് ഹാര്‍ദികിന്റെ ലക്ഷ്യവും. എന്തു തന്നെയായാലും അഴിമതിയിലും വ്യഭിചാരത്തിലും കുടുങ്ങി മുതിര്‍ന്ന നേതാക്കള്‍ കളം വിടറാകുമ്പോള്‍ യുവ നേതാക്കള്‍ ആ സ്ഥാനത്തേയ്ക്ക് എത്തണമല്ലോ.. ഒടുവില്‍ സമാധാനിക്കാം ഉമ്മന്‍ ചാണ്ടിയ്ക്കും മറ്റു അഴിമതി നേതാക്കന്മാര്‍ക്കും പിന്‍ഗാമിയായി കോണ്ഗ്രസ്സില്‍ ഒരാള്‍ കൂടി എത്തിയതില്‍. അങ്ങനെ ഹാര്‍ദിക് പട്ടേല്‍ എത്തേണ്ടിടത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button