കൊച്ചി ; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ വധ കേസിൽ വിധി അൽപസമയത്തിനകം. എറുണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അസം സ്വദേശി അമീർ ഉൾ ഇസ്ലാം ആണ് ഏക പ്രതി. ഇയാളെ കോടതിയില്‍ എത്തിച്ചു.
അടച്ചിട്ട കോടതിമുറിയില്‍ 74 ദിവസം പ്രോസിക്യൂഷന്‍ വാദം നടത്തി. തുടര്‍ന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. കേസില്‍ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാനാണു പ്രോസിക്യൂഷന്‍ ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയായിരുന്നു ആളൂരിന്റെ വാദം.
2016 ഏപ്രില്‍ 28 നു പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.
ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. വിചാരണവേളയില്‍ ജിഷയുടെ മാതാവ് രാജേശ്വരി പ്രതിഭാഗം വക്കീലിനെതിരേ കോടതി മുറിയില്‍ ബഹളംവച്ചിരുന്നു.
Post Your Comments