Latest NewsIndiaNews

മുന്‍മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനാകുന്നു

ദുബായ്: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാവുമെന്ന് റിപ്പോര്‍ട്ട്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകാണാത്ത സാഹചര്യത്തിലാണ് രാമചന്ദ്രന്‍ അടുത്താഴ്ച പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് വന്നത്. പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ. മേനോന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മറ്റും ശ്രമഫലമായാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്.

ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.

നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അദ്ദേഹം ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ട ഗതികേടും കുടുംബത്തിനായിരുന്നു.

രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീര്‍പ്പിന് കൂടുതല്‍ ഗുണകരമാകുമെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. ഈ സാഹചര്യത്തിലാണ് അഡ്വ. സി.കെ. മേനോന്റെ നേതൃത്വത്തില്‍ അശ്രാന്ത പരിശ്രമം ഇക്കാര്യത്തില്‍ ഉണ്ടായത്. അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്.

shortlink

Post Your Comments


Back to top button