Latest NewsNewsGulf

സൗദിയില്‍ മലയാളി ദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ : മൃതദേഹങ്ങള്‍ കാണപ്പെട്ടത് വിജനമായ പ്രദേശത്ത്

ജിദ്ദ : സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിനു സമീപം ജനവാസമില്ലാത്ത സ്ഥലത്ത് മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38 ), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊയ്തു-കുഞ്ഞാമി ദമ്പതികളുടെ മകനായ കുഞ്ഞബ്ദുല്ല സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണ് റിസ്വാന. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു. ദമ്പതികള്‍ക്ക് മക്കളില്ല.

ഞായറാഴ്ച അല്‍ഹസ്സയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേയ്ക്ക് പുറപ്പെട്ട ഇവരെ കുറിച്ച് വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചത് തന്നെയെന്ന് സ്ഥിരീകരിച്ചു. വാഹനത്തിനു സമീപ പ്രദേശത്തു നിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇത് കുഞ്ഞബ്ദുല്ലയുടേതും റിസ് വാനയുടേതുമാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

ദമാമില്‍ നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്ന് പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

മരണ കാരണം അന്വേഷിക്കുന്നു. കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും വിവരമറിഞ്ഞു അല്‍ഹസ്സയിലെത്തി തുടര്‍ നടപടികള്‍ക്കായി രംഗത്തുണ്ട്.

shortlink

Post Your Comments


Back to top button