Latest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്കു നിര്‍ത്തി പീഡനം: നടി ഭാനുപ്രിയക്കെതിരെ കേസ്

മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരേ കേസ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തിയിട്ട് പതിനെട്ട് മാസമായി ശമ്പളം നല്‍കിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ മകളാണ് ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത്.

മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.  ചെന്നൈയിലെ സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി തരാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പ്രഭാവതി പറയുന്നു.

ഏജന്റ് മുഖേനയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. എന്നാല്‍ ശമ്പളം നല്‍കാത്തതിനു പുറമെ കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയില്‍ പറയുന്നു. അതേസമയം  ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചു. തുടര്‍ന്ന് താരത്തിന്റെ വീട്ടിലെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ ഇയാള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. കൂടാതെ പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്നും നടി പറഞ്ഞതായും പ്രഭാവതി ആരോപിച്ചു.

അതേസമയം പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ സമാല്‍കോട്ടേ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നുമാണ് നടിയുടെ വാദം. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ഭാനുപ്രിയ പ്രതികരിച്ചു. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button