മാവേലിക്കര: മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രി കെ.ഐ.പി കനാല്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് തെക്കേക്കര പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത് പരിഭ്രാന്തി പരത്തി. കനാല്‍ നിറഞ്ഞൊഴുകി ഏക്കര്‍ കണക്കിന് നെല്‍കൃഷിയും വീടുകളും റോഡും വെള്ളത്തിലായി. വരേണിക്കല്‍, കുറത്തികാട്, ചൂരല്ലൂര്‍, പള്ളിയാവട്ടം പാടശേഖരങ്ങളില്‍ കൊയ്ത്തിന് തയ്യാറായി നിന്നിരുന്ന നൂറു കണക്കിന് ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളത്തിലായത്. പ്രളയം സൃഷ്ടിച്ച ഭീതിക്കു ശേഷം രാത്രിയില്‍ നാട്ടുകാരെ അപ്രതീക്ഷിയമായി കനാല്‍ തുറന്നുവിട്ട നടപടി ഭയപ്പെടുത്തി.
വരേണിക്കല്‍ പാടശേഖരത്തില്‍ മൂന്നു പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വിളവായിരുന്നു ഇത്തവണത്തേത്. 125 ഏക്കറിലാണ് ഇവിടെ മാത്രം വെള്ളം കയറിയത്. 15ന് കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടത്ത് കൊയ്ത്തുയന്ത്രങ്ങള്‍ ഇറക്കാനാവാത്ത സ്ഥിതിയായെന്ന് കര്‍ഷകര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം സമയബന്ധിതമായി വെള്ളം നല്‍കാതെയും ഇത്തവണ അനവസരത്തില്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടും കര്‍ഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്നും വെള്ളം നിയന്ത്രിച്ചില്ലെങ്കില്‍ 2 കോടി രൂപയോളം നഷ്ടം വരുമെന്നും വരേണിക്കല്‍ പാടശേഖര സമിതി സെക്രട്ടറി എസ്.ആര്‍ ശ്രീജിത്ത്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ.ജി.ഹരിശങ്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments