KeralaLatest News

ആറ്റുകാൽ പൊങ്കാല: അഗ്‌നിരക്ഷാസേനയുടെ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

തിരുവനന്തപുരം•ആറ്റുകാൽ പൊങ്കാല മഹോത്സവം സുഗമവും സുരക്ഷിതവുമാക്കാൻ ഒരുക്കങ്ങളും മാർഗനിർദേശങ്ങളുമായി അഗ്നിരക്ഷാ വകുപ്പ്. പൊങ്കാലയ്‌ക്കെത്തുന്നവർ കൂട്ടംകൂടി നിൽക്കരുത്. മുഖാമുഖം നിൽക്കുന്ന തരത്തിൽ വരിവരിയായി മാത്രം നിൽക്കുക. നഗരത്തിന്റെ ഏതുഭാഗത്താണ് നിൽക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇടുങ്ങിയ റോഡിൽ നിൽക്കുന്നവർ എമർജൻസി വാഹനങ്ങൾക്ക് പോകുന്നതിനുള്ള സൗകര്യം റോഡിൽ ലഭ്യമാക്കണം.

സാരി, ഷോൾ പോലുള്ള വസ്ത്രങ്ങൾ ശ്രദ്ധിക്കുക. വസ്ത്രത്തിൽ തീ പിടിച്ചാൽ സമീപത്തുള്ളവരുടെ പക്കലുള്ള വെള്ളം കൂടി തീയണയ്ക്കാൻ ഉപയോഗിക്കുക. ആവശ്യമായ വിറക് മാത്രം സൂക്ഷിക്കുക, കത്തുന്ന അടുപ്പിനരുകിൽ വിറക് സംഭരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ, കെട്ടിടങ്ങൾ, പരസ്യബോർഡുകൾ എന്നിവയോട് ചേർന്ന് അടുപ്പു കൂട്ടരുത്. അപകട സാധ്യതകൾ കണ്ടാൽ മുന്നറിയിപ്പു നൽകുകയും അഗ്നിരക്ഷാ വകുപ്പിലേക്ക് 101 ൽ വിളിച്ചറിയ്ക്കുകയും ചെയ്യണം. പൊങ്കാലയ്ക്ക് ശേഷം തീ പൂർണ്ണമായും കെടുത്തിയെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദേശിച്ചു.

ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളാണ് അഗ്‌നിരക്ഷാ വകുപ്പ് നടത്തിയിരിക്കുന്നത്. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ.

ഓരോ മേഖലയിലും ഒരു ജില്ലാ ഓഫീസർക്കാണ് ചുമതല. രണ്ടു റീജ്യണൽ ഫയർ ഓഫീസർമാർ, നാലു ജില്ലാ ഫയർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 40 ഓഫീസർമാരടക്കം 400 ഓളം ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 13 വാട്ടർ ടെണ്ടറുകൾ, 19 വാട്ടർ മിസ്റ്റ് ടെണ്ടറുകൾ, അഞ്ച് വാട്ടർ ലോറികൾ, 18 ആംബുലൻസുകൾ, 18 ജില്ലകൾ, ആറു ബുള്ളറ്റുകൾ എന്നിങ്ങനെ വാഹനങ്ങളും ട്രോളി മൗണ്ടഡ് വാട്ടർ മിസ്റ്റ് സിസ്റ്റം, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള ജീവനക്കാരെയും വാഹനങ്ങളും നിയോഗിക്കുന്നുണ്ട്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊങ്കാല ദിവസങ്ങളിൽ സ്വീകരിക്കേണ്ട അഗ്‌നിസുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് നഗരത്തിലെ പെട്രോൾ പമ്പുകൾ, സിനിമാ തീയറ്ററുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പൊങ്കാല ദിവസം ആവശ്യമായ വെള്ളം എത്തിക്കാൻ ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button