ഗുവാഹത്തി•ഗുവാഹത്തിയിലെ രംഗമഹല്‍ എന്ന ഗ്രാമത്തില്‍ ഒരു ക്ഷേത്രമുണ്ട്. അതിരില്ലാത്ത സ്നേഹത്തിന്റെയും മത സൗഹാര്‍ദ്ദത്തിന്റെയും പാഠം പകര്‍ന്നു നല്‍കുന്ന 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ശിവ ക്ഷേത്രം. ഇവിടെ പൂജാദി കര്‍മ്മങ്ങള്‍ ഒരു മുസ്ലിം കുടുംബത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
ഇവിടുത്തെ ആരാധനാമൂര്‍ത്തിയായ ശിവനില്‍ ശക്തായി വിശ്വസിക്കുന്ന പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ എത്തുകയും പ്രാര്‍ത്ഥനയിലും മറ്റു ആചാരങ്ങളിലും പങ്കുകൊള്ളുകയും ചെയ്യുന്നു. ശിവ ഭഗവാന്‍ തന്റെ നാനയെ (മാതാവിന്റെ പിതാവ്) പോലെയാണെന്നാണ് ക്ഷേത്ര കാര്യങ്ങള്‍ നോക്കി നടത്തുന്ന ഹാജി മതിബര്‍ റഹ്മാന്‍ പറയുന്നത്.
‘ഞാന്‍ ശിവനെ നാനാ എന്നാണ് വിളിക്കുന്നത്. 500 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഞങ്ങളുടെ കുടുംബമാണ് നോക്കി നടത്തുന്നത്. ഹിന്ദു മുസ്ലിം സമുദായങ്ങളില്‍പ്പെട്ട ഒരുപാട് പേര്‍ ഇവിടെയെത്തി ആരാധന നടത്തുന്നു’- റഹ്മാന്‍ പറഞ്ഞു.
മുസ്ലിങ്ങള്‍ ദുവാ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ നടത്തും. എല്ലാവരുടെയും ആഗ്രഹം ഇവിടെ സഫലീകരിക്കപ്പെടുന്നു. താനും ക്ഷേത്രത്തിനുള്ളില്‍ ദുവാ ചെയ്യാറുണ്ടെന്ന് റഹ്മാന്‍ പറഞ്ഞു.
ക്ഷേത്രം സന്ദർശിക്കുന്ന ഭക്തര്‍ മുസ്ലിം കുടുംബത്തിൻറെ സമർപ്പണത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകം കൂടിയായി ഈ ക്ഷേത്രം മാറിയിരിക്കുയാണ്.
സമാനമായി, കശ്മീർ താഴ്വരയില്‍, രണ്ട് മുസ്ലീം പുരോഹിതൻമാരായ മുഹമ്മദ് അബ്ദുള്ളയും ഗുലാം ഹസനും 900 വർഷം പഴക്കമുള്ള ശിവ ക്ഷേത്രത്തെ പരിപാലിക്കുന്നുണ്ട്. മുസ്ലീം പുരോഹിതൻ പരിപാലിക്കുന്ന താഴ്‌വരയിലെ ഏക ക്ഷേത്രമാണിത്. കാശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ നിന്നും പലായനം ചെയ്തതിനെത്തുടര്‍ന്നാണ് മുസ്ലിം പുരോഹിതര്‍ ക്ഷേത്രത്തിന്റെ പരിപാലന ചുമതല ഏറ്റെടുത്തത്.
Post Your Comments