KeralaLatest NewsIndia

പട്ടിക ജാതി മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടത് ഒറിജനല്‍ പട്ടികജാതിക്കാരാണ്, മാവേലിക്കരയിലും ആലത്തൂരിലും അതല്ല നടക്കുന്നത് – കെ സുരേന്ദ്രൻ

കൊട്ടാരക്കര: കേരളത്തിലെ പട്ടികജാതി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയ പികെ ബിജുവും കൊടിക്കുന്നില്‍ സുരേഷും യഥാർത്ഥ പട്ടികജാതിക്കാരല്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സാധാരണഗതിയില്‍ പട്ടിക ജാതി മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടത് യഥാർത്ഥ പട്ടികജാതിക്കാരാണ്. എന്നാൽ കേരളത്തിലെ രണ്ട് പട്ടിക ജാതി മണ്ഡലങ്ങളായ ആലത്തൂരിലും മാവേലിക്കരയിലും മത്സരിക്കുന്നത് ഒറിജനല്‍ പട്ടികജാതിക്കാരല്ല. പട്ടികജാതി സീറ്റില്‍ പോലും പട്ടികജാതിക്കാരല്ലാത്തവര്‍ മത്സരിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ പരിവര്‍ത്തനയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ഈ തെരഞ്ഞടുപ്പിലെ പ്രധാനവിഷയം രാജ്യ സുരക്ഷയാണ്. മോദി തോല്‍ക്കണമെന്ന് എതിരാളികള്‍ക്ക് ആഗ്രഹിക്കാം, എന്നാല്‍ പാക്കിസ്ഥാന് ജയ് വിളിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. 40 ഇന്ത്യന്‍ സൈനികരെ ചുട്ടെരിച്ച സംഭവത്തില്‍ ഇന്ത്യ രാജ്യം തിരിച്ചടി കൊടുത്തപ്പോള്‍ കണക്ക് വേണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്. പഴയ തമ്പ്രാന്റെ അതേ പരിപാടിയാണ് രാഹുല്‍ തുടരുന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.മലയാളിയായ എകെ ആന്റണി പ്രതിരോധമന്ത്രിയായപ്പോഴാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ തരത്തിലുള്ള നീചമായി നടപടി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്.

അപ്പോള്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ഇപ്പോല്‍ ഇമ്രാന്‍ ഖാന്‍ സിന്ദാബാദ് എന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്. കോടിയേരി പറയുന്നത് പാക്കിസ്ഥാനോട് ചര്‍ച്ചയാകാമെന്നാണ് പറയുന്നത്. ഇന്നലെ വയനാട്ടില്‍ ഒരു മാവോയിസ്റ്റിനെ വെടിവെച്ച്‌ കൊന്നപ്പോള്‍ കോടിയേരിയുടെ പാര്‍ട്ടിയെന്തേ ചര്‍ച്ച ചെയ്യാതിരുന്നത്. കോണ്‍ഗ്രസ് -കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഒരുവ്യത്യാസവുമില്ല. പരസ്പരം ശത്രുക്കളായി ഇവര്‍ കേരളത്തില്‍ മാത്രം എന്തിനാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സുപ്രീം കോടതിയുടെ മറവില്‍ പിണറായി ഉണ്ടാക്കിയ ദുരന്തമാണ് പിന്നീടുണ്ടായത്. ഇന്നും നെരിപ്പോടായി ആ വേദന ഈ നാട്ടുകാര്‍ പേറുകയാണ്. ഒരു സമൂഹത്തിന്റെയാകെ വിശ്വാസം തകര്‍ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന് കൂട്ട് നില്‍ക്കുകയായിരുന്നു. ശബരിമല തകര്‍ന്നാല്‍ നാളെ അവര്‍ ഗുരുവായൂരിലേക്ക് വരും. പദ്മനാഭക്ഷേത്രത്തിലും വരും ,കൊട്ടാരക്കര ഗണപതിയെയും തകര്‍ക്കും. വിശ്വാസികള്‍ക്ക് ഒരാപത്ത് വന്നപ്പോള്‍ നമ്മുടെ കൂടെയുണ്ടായിരുന്നത് ബിജെപിമാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വലിയ രാഷ്ട്രീയ സന്ദേശമാണ് പരിവര്‍ത്തനയാത്ര നല്‍കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരുമാറ്റം ആഗ്രഹിക്കുന്നുവെന്ന് യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തിലൂടെ ഞങ്ങള്‍ക്ക് മനസിലാകുന്നു. പരിവര്‍ത്തനയാത്രയിലുടനീളം കക്ഷിരാഷ്ട്രീയ വിത്യാസമില്ലാതെ വിശ്വാസി സമൂഹം അത്രയേറെ പിന്തുണയാണ് നല്‍കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് -കമ്യൂണിസ്റ്റ് മുന്നണികള്‍ ജനങ്ങളില്‍ നിന്ന് അത്രമേല്‍ ഒറ്റപ്പെട്ടിരുക്കുന്നു. ഇവര്‍ക്കെതിരായ വിധിയെഴുത്തിനായി കാത്തിരിക്കുകയാണ് ജനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button