Specials

സിപിഎമ്മിന് തലവേദനയായ സ്ത്രീപീഡനങ്ങള്‍ലിംഗസമത്വം മാത്രമല്ല ലിംഗനീതിയും ഉറപ്പാക്കണം

മനുഷ്യാവകാശത്തിനും തുല്യനീതിക്കും പോരാടിയ വിപ്ലവപാര്‍ട്ടിക്ക് അടുത്തിടെ സ്ത്രീപീഡനവും ചര്‍ച്ച ചെയ്യപ്പെടേണ്ടി വന്നത് കേരളം കണ്ടതാണ്. ഒരു തവണയല്ല പല തവണ പല നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണം സിപിഎമ്മിന് ചര്‍ച്ച ചെയ്യേണ്ടി വന്നു. പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ മുമ്പും ലൈംഗികപീഡനാരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഭരണപക്ഷത്തിരിക്കെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയ്ക്കെതിരെ ആരോപണം ഉയര്‍ന്നതാണ് പാര്‍ട്ടിക്ക് ക്ഷീണമായത്. ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ മന്ത്രി എംകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നതാണ്. പക്ഷേ അത് ഘടകകക്ഷിയായതിനാല്‍ മന്ത്രിസഭയ്ക്ക് കളങ്കമുണ്ടാക്കിയെങ്കിലും സിപിഎമ്മിന്റെ പ്രതിഛായയെ ബാധിച്ചില്ല. ശശീന്ദ്രന്‍ ക്ലീന്‍ ഇമേജ് നേടി തിരിച്ചെത്തുകയും ചയ്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധിക്കെതിരെ ആരോപണം ഉയരുമ്പോള്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ് തന്നെയാണ് സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചത്.

PK Sasi

മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പും ശേഷവും ശശിയും ഈ നേതാക്കന്‍മാരും തമ്മില്‍ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം പികെ ശശിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയിലേക്കൊന്നും കടക്കുമന്ന് ആരും പ്രതീക്ഷിച്ചുമില്ല, പാര്‍ട്ടിയൊട്ട് കടന്നുമില്ല. ആറ് മാസം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് സിപിഎം ശശിയെ സംരക്ഷിച്ചു.

ഡിവൈഎഫ്ഐ വനിതാ നേതാവായിരുന്നു ശശിക്കതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. . ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗികചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി ചിലര്‍ ഗൂഢാലോചന നടത്തി നല്‍കിയതാണെന്നും പി.കെ.ശശി ആരോപിച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടിയാണിതെന്നാണ് ശശിയുടെ ആരോപണം.

pk sasi

അതേസമയം ഒരു എംഎല്‍എക്കെതിരെ നല്‍കിയ പരാതി പൊലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ അന്വേഷിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത നായര്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും ഏറ്റെടുക്കുന്നതില്‍ അന്ന് സിപിഎം കാണിച്ച ഉത്സാഹം അവര്‍ മറന്നിട്ടില്ലല്ലോ. പികെ ശശിക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമായ ഒരു നേതാവിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. .പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പ്രസ്തുത നേതാവ് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ യുവതി പറഞ്ഞത്. പാലക്കാട് മണ്ണാര്‍ക്കാടായിരുന്നു ആ സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു കൂടാതെ എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാല്‍ പീഡിപ്പിച്ചതായി മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകയും പരാതി നല്‍കിയിരുന്നു. ചുരുക്കത്തില്‍ പാര്‍ട്ടി ക്ലാസുകളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നതെങ്ങനെ എന്നതുകൂടി വിശദീകരിക്കാന്‍ സിപിഎം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മുമ്പും പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ക്കെതിരെ ലൈംഗികപീഡനാരോപണം ഉയര്‍ന്നത് വിവാദമായിട്ടുണ്ട്. പാര്‍ട്ടിയിലെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ് ആരോപണക്കുരുക്കില്‍ കുടുങ്ങിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി, എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ എന്നിവരായിരുന്നു ആ നേതാക്കന്‍മാര്‍. ആരോപണത്തെത്തുടര്‍ന്ന് ഇവര്‍ക്ക് രണ്ട് പേര്‍ക്കും സെക്രട്ടറിസ്ഥാനം നഷ്ടമായി. പാര്‍ട്ടിയുടെ എറണാകുളം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററിലെ മുറിയില്‍ അഭിഭാഷകയുമായി അവിഹിത ബന്ധം നടത്തിയെന്നായിരുന്നു ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന ആരോപണം. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമാണ് പി ശശിക്കെതിരെ ഉയര്‍ന്നത്.

mukesh

ഇതിനിടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പരാതിയില്ലെന്ന് തുറന്നു പറഞ്ഞതോടെ അതിനെ നിസ്സാരമായാണ് പാര്‍ട്ടി കണ്ടത്. പക്ഷേ ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ തെളിവോ പരാതിയോ അല്ല ജനങ്ങള്‍ നോക്കുന്നത്. സിപിഎം പോലൊരു പാര്‍ട്ടിയില്‍ നിന്ന് ആ പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ പ്രതീക്ഷിക്കുന്ന മൂല്യവത്തായ ചില നിലപാടുകളുണ്ട്. അതില്‍ വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ തത്കാലം മുഖം രക്ഷിക്കല്‍ മാത്രമാകും അത്. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍പ്പോലും മായം ചേര്‍ക്കപ്പെടുന്നു എന്ന് അണികള്‍ക്ക് തോന്നാതിരിക്കാനുള്ള സാഹചര്യമെങ്കിലും സിപിഎം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

cpim
cpim

ഞങ്ങളുടെ രക്തവും പ്രാണനുമാണ് ചെങ്കൊടിയെന്ന് നെഞ്ച് പൊട്ടി വിളിക്കുന്ന ചില ഒര്‍ജിനല്‍ സഖാക്കള്‍ ഇപ്പോഴുമുണ്ടാകുമല്ലോ നാട്ടില്‍. നിങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടാകുമല്ലോ. നിലപാടുകളിലെ നിലനില്‍പ്പാണ് സിപിഎമ്മിന്റെ വിലാസമെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നതും വിളിച്ചുപറയുന്നതും. അവരുടെ മുന്നിലാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കപടമുഖം വെളിവാകുന്നത്. നിലപാടുകളിലെ സത്യസന്ധതയാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഏറ്റവും വലിയ മുഖമുദ്ര. അധികാരത്തേക്കാള്‍ വലുതായി ആദര്‍ശത്തെ കണ്ടാല്‍ തരംപോലെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല.

shortlink

Post Your Comments


Back to top button