Election News

ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ 12 സെക്കന്റ്

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ വരുന്നതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടിവരുന്നത് 12 സെക്കന്‍ഡ് സമയം. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റാണ് വേണ്ടത്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തങ്ങള്‍ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി.വി.പാറ്റ് യന്ത്രത്തില്‍ ഏഴ് സെക്കന്റാണ് വോട്ട് വിവരം തെളിഞ്ഞ് നില്‍ക്കുക. ഇതോടെ ഒരാള്‍ക്ക് വേണ്ടി വരുന്ന സമയം നേരത്തെയുള്ള അഞ്ച് സെക്കന്റില്‍ നിന്ന് 12 സെക്കന്റായി ഉയരും.

സംശയിക്കാം, പക്ഷേ കളവെങ്കില്‍ തടവും പിഴയും

വോട്ട് തെറ്റായാണ് വി.വി. പാറ്റില്‍ (വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ്) രേഖപ്പെടുത്തിയതെന്ന് സംശയമുണ്ടെങ്കില്‍ പിശകുണ്ടെന്ന് പരാതിപ്പെടാന്‍ വോട്ടര്‍ക്ക് അവകാശമുണ്ട്. ബൂത്തിലെ പ്രിസൈഡിങ് ഓഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇത് പരിശോധിക്കാന്‍ ടെസ്റ്റ് വോട്ടിന് വീണ്ടും വോട്ടര്‍ക്ക് അവസരം നല്‍കും. പ്രിസൈഡിങ് ഓഫീസറുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകന്‍ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയില്‍ ആരോപണം ശരിയാണെങ്കില്‍ വോട്ടിങ് നിര്‍ത്തിവെക്കുകയും റിട്ടേണിങ് ഓഫീസറുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ആരോപണം തെറ്റാണെങ്കില്‍ ഐ.പി.സി 177 പ്രകാരം കേസെടുക്കും. ആറ് മാസം തടവോ, 1000 രൂപ പിഴയോ, ഇവ രണ്ടും കൂടിയോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. ശിക്ഷയെക്കുറിച്ച് ബോധ്യമുണ്ടെന്നും ആരോപണം തെറ്റാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഡിക്ലറേഷന്‍ എഴുതി നല്‍കിയാലേ ടെസ്റ്റ് വോട്ടിന് അവസരം ലഭിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button