
സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മെയ് 6 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വരുന്ന മൂന്നു മണിക്കൂറിൽ മൂന്നു ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ്, ജില്ലകളിലും നേരിയ മഴയ്‌ക്ക് സാധ്യതഎന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ (ഞായറാഴ്ച) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.തിരുവനന്തപുരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴപൊടുന്നനെ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി പിന്നാലെ നഗരത്തിൽ വാഹനക്കുരുക്കും രൂക്ഷമായി.
Post Your Comments