Latest NewsKerala

കെവിന്‍ വധക്കേസ്; വിചാരണ ഇന്ന് മുതല്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ ഏപ്രില്‍ ഇന്ന് ആരംഭിക്കും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാവിലെ 10 മുതലാണ് വിചാരണ ആരംഭിക്കുന്നത്. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതല്‍ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിന് ഹൈക്കോടതി പ്രത്യേക അനുമതി നല്‍കി.

ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ഇന്ന് വിസ്തരിക്കുന്നത്. കെവിന് ഏറ്റ മര്‍ദ്ദനം സംബന്ധിച്ച് അനീഷാണ് പുറം ലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്.വീട്ടുകാര്‍ക്കൊപ്പം നീനു പോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന്, നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോയി. പിന്നീട് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നീനുവിന്റെ അച്ഛന്‍ ചാക്കോ സഹോദരന്‍ സാനു ചാക്കോ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. പിഴവുകള്‍ തിരുത്തിയ കുറ്റപത്രം പ്രതികളെ വീണ്ടും വായിച്ചു കേള്‍പ്പിച്ചു. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button