Latest NewsKerala

മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം; വസ്ത്രധാരണം വ്യക്തി താല്‍പര്യത്തിന് അധിഷ്ഠിതമാണ്

തിരുവനന്തപുരം: എംഇഎസ് കോളേജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. വസ്ത്രധാരണം വ്യക്തിതാല്‍പ്പര്യത്തിന് അധിഷ്ഠിതമാണെന്നും ഭരണകൂടങ്ങള്‍ക്കും മതത്തിനും ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അവകാശമില്ലെന്നുമാണ് ബല്‍റാം കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

വസ്ത്രധാരണം വ്യക്തിയുടെ ചോയ്‌സ് ആവേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ ഭരണകൂടങ്ങളോ മതങ്ങളോ മറ്റ് എസ്റ്റാബ്ലിഷ്‌മെന്റുകളോ ഇടപെടുന്നത് ആശാസ്യമല്ല. വ്യക്തികളുടെ അഭിരുചികള്‍ വ്യത്യസ്തമായിരിക്കും എന്നതിനാല്‍ അവര്‍ തെരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികളിലും ആ വൈവിധ്യം സ്വാഭാവികമായും ഉണ്ടാകും. അങ്ങനെ വ്യത്യസ്തമായ ഒരു വസ്ത്രം എന്ന നിലയില്‍ വ്യക്തികള്‍ സ്വേച്ഛാനുസരണം തെരഞ്ഞെടുക്കുന്നതാണ് അറേബ്യന്‍ വേരുകളുള്ള പര്‍ദ്ദ/ബുര്‍ഖ/ഹിജാബ് എങ്കില്‍ അതണിയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുക തന്നെ വേണം. സൗകര്യപ്രദമായ ഒരു വസ്ത്രം എന്ന നിലയിലും പല സ്ത്രീകളും പര്‍ദ്ദ തെരഞ്ഞെടുക്കുന്നുണ്ട്.

എന്നാല്‍, ഇത്തരം വസ്ത്രധാരണ രീതികള്‍ അത് ധരിക്കുന്നവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണോ എന്നത് കൂടി പരിഗണിക്കപ്പെടേണ്ടതാണ്. അടിച്ചേല്‍പ്പിക്കലുകള്‍ പ്രത്യക്ഷത്തിലുള്ളതോ കര്‍ക്കശ സ്വഭാവമുള്ളതോ ആയിരിക്കണമെന്നില്ല, വ്യക്തികളുടെ ചോയ്‌സിനെ മാനിപ്പുലേറ്റ് ചെയ്യുന്ന തരത്തില്‍ അവര്‍ക്ക് മേല്‍ ചെലുത്തപ്പെടുന്ന പരോക്ഷ സമ്മര്‍ദ്ദങ്ങളും വിശ്വാസങ്ങളും സോഷ്യല്‍ കണ്ടീഷനിംഗുമൊക്കെ അടിച്ചേല്‍പ്പിക്കലുകളുടെ വിശാല നിര്‍വ്വചനത്തിനകത്ത് വരേണ്ടതാണ്. പ്രത്യേകിച്ചും ഒരു പുരുഷാധിപത്യ സമൂഹത്തിന് കീഴില്‍ പലതരം അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന സ്ത്രീകളുടെ കാര്യത്തില്‍ ഈ ചോയ്‌സുകളും കണ്‍സന്റും രൂപപ്പെടുന്നത് എങ്ങനെയൊക്കെയാണെന്നും അതില്‍ പുരുഷ യുക്തികളുടെ സ്വാധീനമെന്താണെന്നും സൂക്ഷ്മമായിത്തന്നെ പരിശോധിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായിട്ടാണ് കേരളത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ്ദ/ബുര്‍ഖ/ഹിജാബ് ഇത്രത്തോളം വ്യാപകമാവുന്നത്. വര്‍ഷത്തില്‍ 365 ദിവസവും സ്ഥിരമായി ധരിക്കേണ്ടുന്ന വസ്ത്രമായി ഇവയെ ഇത്രയധികം മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ അതിന് പുറകിലെ ഇച്ഛാനിര്‍മ്മിതിയില്‍ സമകാലിക മതശാസനകള്‍ക്കുള്ള പങ്കിനെ കാണാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും മുഖം പൂര്‍ണ്ണമായും മറക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വ്യക്തികളുടെ സ്വാഭാവിക ചോയ്‌സാണെന്ന് വാദിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖമെന്നത് വ്യക്തിയുടെ ഐഡന്റിറ്റിയുടെ പ്രധാന ഭാഗം തന്നെയാണ്. ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരാള്‍ മറ്റ് പ്രത്യക്ഷ/പരോക്ഷ സമ്മര്‍ദ്ദങ്ങളൊന്നുമില്ലായെങ്കില്‍ സ്വന്തം മുഖം സ്ഥിരമായി മൂടി നടക്കാന്‍ ആഗ്രഹിക്കില്ല എന്ന് തന്നെയാണ് ന്യായമായും അനുമാനിക്കാവുന്നത്.

മദ്രസകളിലേക്ക് പോകുന്ന കൊച്ചു പെണ്‍കുട്ടികളുടെ വരെ ഒരു യൂണിഫോമായി ഇന്ന് മുഖം മറയ്ക്കുന്ന ബുര്‍ഖ മാറുന്നതായാണ് പലയിടത്തും കാണപ്പെടുന്നത്. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമായ പ്രായത്തിലുള്ളവരല്ലല്ലോ ഈ കുട്ടികളൊന്നും. അതായത്, വ്യക്തികളുടെ ചോയ്‌സ് എന്നതിനുപകരം മറ്റാരുടെയൊക്കെയോ താത്പര്യപ്രകാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു യൂണിഫോമിറ്റിയായി ഈ മുഖം മറയ്ക്കുന്ന വസ്ത്രധാരണം മെല്ലെമെല്ലെ മാറി വരുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഏത് തരം യൂണിഫോമിറ്റിയുടേയും പുറകില്‍ ചില അധീശതാത്പര്യങ്ങളുണ്ട്; ഫാഷിസം മുതല്‍ പുരുഷാധിപത്യം വരെയുള്ളവയുടെ. അതുകൊണ്ടുതന്നെ അടിച്ചേല്‍പ്പിക്കപ്പെടുന്ന യൂണിഫോമിറ്റിയെ ചെറുത്ത് വൈവിധ്യങ്ങളെ നിലനിര്‍ത്തുക, ആസ്വദിക്കുക, ആഘോഷിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ദൗത്യം. ആ നിലക്ക് എംഇഎസിന്റെ ഇക്കാര്യത്തിലുള്ള ഇടപെടലുകള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. അതിന്മേലുള്ള ചര്‍ച്ചകള്‍ ഇനിയും മുന്നോട്ടു പോവട്ടെ.

ഈയിടെ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമ ഇതിനോടകം വലിയ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതില്‍ പാര്‍വ്വതി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ആസിഡാക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടിയുടേതാണ്. പക്ഷേ, ആദ്യ ദിവസങ്ങളിലെ ഞെട്ടലിന് ശേഷം പിന്നീട് നാം കാണുന്നത് ആസിഡാക്രമണത്തില്‍ പൊള്ളിപ്പോയ മുഖം മറച്ചുപിടിക്കാതെ, അതില്‍ അഭിമാനം കൊള്ളുന്ന, സെല്‍ഫി എടുത്ത് ഫേസ്ബുക്കിലിടുന്ന, ആ മുഖം പുറത്തുകാട്ടിക്കൊണ്ടു തന്നെ ജീവിതവിജയങ്ങളുടെ ഉയരങ്ങളിലേക്ക് പറക്കുന്ന ശക്തയായ ഒരു സ്ത്രീയേയാണ്. ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്; വിശ്വാസങ്ങളിലേക്ക് മുഖം പൂഴ്ത്തുന്നവരുടേതല്ല, ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുന്നവരുടേതാണ്.

https://www.facebook.com/vtbalram/posts/10156596388259139

shortlink

Related Articles

Post Your Comments

Related Articles


Back to top button