Election NewsLatest NewsIndiaElection 2019

പ്രതിപക്ഷം റാന്തൽ യുഗത്തിലേക്ക് പോകുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്കു ജനങ്ങളെ നയിക്കുന്നു: അമിത് ഷാ

‘ബിഹാർ ഒരുപാട് അനുഭവിച്ചു. ലാലുവിന്റെയും റാബ്രിയുടെയും ‘ജംഗിൾ രാജ്’ ബിഹാറിനെ തകർത്തിരുന്നു.

ചമ്പാരൻ: മഹാസഖ്യം ബിഹാറിനെ റാന്തൽ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ.മഹാസഖ്യത്തിന് കാട്ട് ഭരണത്തോടാണ് താത്പര്യമെന്നും എന്നാൽ ബിജെപിക്ക് ജനകീയ ഭരണത്തോടാണ് ആഭിമുഖ്യമെന്നും അമിത് ഷാ പറഞ്ഞു. ‘ബിഹാർ ഒരുപാട് അനുഭവിച്ചു. ലാലുവിന്റെയും റാബ്രിയുടെയും ‘ജംഗിൾ രാജ്’ ബിഹാറിനെ തകർത്തിരുന്നു.

നിതീഷ് കുമാറിന്റെയും സുശീൽ മോദിയുടെയും കടന്നു വരവോടെ ബിഹാർ വികസനത്തിന്റെ പാതയിലാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ബിഹാറിൽ അഭൂതപൂർവമായ വികസനമാണുണ്ടായിരിക്കുന്നത്. ലോക്കൽ തീവണ്ടികൾ പലതും അതിവേഗ തീവണ്ടികളായി മാറി. ഇതെല്ലാം സംഭവിച്ചത് നരേന്ദ്ര മോദിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ അധികാരത്തിൽ വന്നതോടെയാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.ബിഹാറിലെ ചമ്പാരനിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വർഷങ്ങൾ ബിഹാർ അടക്കി ഭരിച്ച കോൺഗ്രസ്സിന് 1990ൽ അടി തെറ്റുകയായിരുന്നു. അന്ന് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാ ദൾ (യുണൈറ്റഡ്) അധികാരത്തിൽ വന്നു. ലാലുവം ഭാര്യ റാബ്രിയും ഏകദേശം പതിനഞ്ച് വർഷത്തോളം ബിഹാർ ഭരിച്ചു. എന്നാൽ 2005ൽ നിതീഷ് കുമാറിനോട് പരാജയപ്പെട്ടു.നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദിന്റെ ആർജെഡിയും ഒരുമിച്ചായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

പിന്നീട് ലാലുവിന്റെ അഴിമതിയിൽ മനം മടുത്ത നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കനത്ത തിരിച്ചടിയായിരുന്നു.ബിഹാറിലെ ഹാജിപുർ, സരൺ, മുസാഫർപുർ, സീതാമർഹി, മധുബനി എന്നീ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. ബാക്കിയുള്ള സീറ്റുകളിലേക്ക് മെയ് 12നും 19നും തിരഞ്ഞെടുപ്പ് നടക്കും. ബിഹാറിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. മെയ് 23നാണ് വോട്ടണ്ണൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button