Latest NewsKerala

അവരുടെ വീട്ടുകാര്യങ്ങൾ ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് ‘സെലിബ്രിറ്റീസു’മുണ്ട്; ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്; ബാലഭാസ്‌കറിന്റെ ബന്ധുവിന്റെ തുറന്നുപറച്ചിൽ

തിരുവനന്തപുരം : വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്ന ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. സത്യമേതാണ് കള്ളമേതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തെ സ്നേഹിച്ചിരുന്ന പലരും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമുണ്ടായിരുന്നു എന്ന വാർത്ത അദ്ദേഹത്തിന്റെ ഭാര്യ നിഷേധിക്കുകയുണ്ടായി.

എന്നാൽ അദ്ദേഹത്തിന്റെ പിതാവും ബന്ധുക്കളും സ്വർണക്കടത്തുകേസിലെ പ്രതിയെക്കുറിച്ച് ചില കാര്യങ്ങൾ പറയുകയുണ്ടായി. ഇപ്പോഴിതാ ബാലുവിന്റെയും ലക്ഷ്മിയുടെ ദാമ്പത്യത്തിലെ പല കാര്യങ്ങളും നന്നായി അറിയുന്ന സുഹൃത്തുക്കളെക്കുറിച്ച് തുറന്നു പറയുകയാണ് ബാലുവിന്റെ ബന്ധുവായ പ്രിയ വേണുഗോപാൽ. ബാലുവിനെയും ലക്ഷ്മിയെയും ഒരുമിപ്പിക്കാൻ ആദ്യം മുൻകൈയെടുത്ത ചിലർ അവനെ കൊലയ്ക്കു കൊടുത്തല്ലോയെന്ന് പ്രിയ തന്റെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

പ്രിയ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അപ്രിയ സത്യങ്ങൾ പലർക്കും അനാവശ്യമായോ ആക്ഷേപമായോ അർത്ഥശൂന്യമായ ആരോപണങ്ങളായോ തോന്നാം. ബാലുച്ചേട്ടന് അപകടം നടന്ന അന്ന് മുതൽ ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾ മനസ്സിലാക്കിയ, അഥവാ നേരിടേണ്ടി വന്ന വസ്തുതകളാണ് ഞാൻ പോസ്റ്റാക്കിയത്. ഒപ്പം കഴിഞ്ഞ 18വർഷങ്ങളായി ഞങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള ചില മറുപടികളും. ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ഞങ്ങൾക്കും സഹതാപമേ ഉള്ളൂ. പക്ഷെ അനാവശ്യ ബന്ധങ്ങളെ സ്വന്തം സൗകര്യങ്ങൾക്ക് വേണ്ടി കുടുംബത്തിൽ സ്ഥാപിച്ചിട്ട് അവർതന്നെ വരുത്തി വച്ച അവസ്ഥ അല്ലെ ഇത് എന്ന ചോദ്യം ബാക്കി ആണ്.

വാർദ്ധക്യത്തിലെങ്കിലും താങ്ങാകും എന്ന് അച്ഛനമ്മമാർ സ്വപ്നം കണ്ട, വയ്യാത്ത മകൾക്ക് തങ്ങളില്ലാതാകുമ്പോൾ തണലാകും എന്ന് അവർ പ്രതീക്ഷിച്ച ഒരു സഹോദരൻ (അവന്റെ സംഗീതവും പ്രശസ്തിയും ഒക്കെ മാറ്റിനിർത്തിയാലും), അവൻ എത്ര ദൂരെയെങ്കിലും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. അവർ തമ്മിലുള്ള സ്നേഹമോ സ്നേഹമില്ലായ്മയോ അല്ല വിഷയം, അതിൽ ഒരാളുടെ ദുരൂഹത നിറഞ്ഞ മരണമാണ്. ഇത്രയും കാലം ഒരു തരത്തിലും അവരുടെ ജീവിതത്തിൽ ഒരു ബാധ്യതയോ ശല്യമോ ചോദ്യമോ ആകാത്ത കുടുംബമാണ് ഞങ്ങളുടേത്. രാജ്യത്തെത്തന്നെ ബാധിക്കുന്ന ഒരു കേസ്. അതിൽ ബാലുവിന്റെ ഏറ്റവും അടുത്ത ആളുകളായിരുന്നവർ പിടിയിലാകുമ്പോൾ, ഈ വലിയ കേസിലേക്കു ബാലുവിന്റെയും പേര് വലിച്ചിഴയ്ക്കപ്പെടുമ്പോൾ, മിണ്ടാതിരിക്കാൻ ഇനി വയ്യ. ഇത്രയും നാൾ ഇവരുടെയൊക്കെ സംരക്ഷണത്തിലായിരുന്നു ബാലുവിന്റെ ഭാര്യ എന്നതും, ബാലുവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും, പ്രത്യേകിച്ചും ബാലുവിന്റെ മരണശേഷം, എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും ഇവരൊക്കെ ഒരുമിച്ചായിരുന്നു എന്നതും പ്രശസ്തരായ സുഹൃത്തുക്കൾ ഉൾപ്പടെ ഒരുപാട് പേർക്കറിയാവുന്നതാണ്. അതിനിടയിൽ അവരുമായി ബന്ധമില്ല എന്നമട്ടിലുള്ള ഒഫീഷ്യൽ പോസ്റ്റ് കൂടി വരുമ്പോൾ ഇനിയും വിഡ്‌ഢികളാവാൻ നിന്നു കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല. പ്രശസ്തിക്കോ, നിലനില്പിനോ, ഒരുപക്ഷെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്നു കരുതിയാവാം ഇതൊക്കെ അറിയുന്ന മറ്റാരും ഒന്നും മിണ്ടിക്കണ്ടില്ല.

ആശുപത്രിയിൽ ആയതുമുതൽ ഞങ്ങൾ ബാലുച്ചേട്ടന്റെ കസിൻസിനു പലതവണ ഇവരോടൊക്കെ സംസാരിക്കേണ്ടിയും തർക്കിക്കേണ്ടിയും വന്നിട്ടുണ്ട്. അതിനും ഒരുപാട് സുഹൃത്തുക്കൾ സാക്ഷികളാണ്. ബാലുവിന്റെ വീട്ടുകാര്യങ്ങളും മറ്റും ഞങ്ങളെക്കാൾ നന്നായി അറിയുന്ന സുഹൃത്തുക്കളും മറ്റ് ‘സെലിബ്രിറ്റീസു’മുണ്ട്. ആ ദാമ്പത്യത്തിലെ നാടകങ്ങൾ അവർക്കിടയിൽ പരസ്യമായ രഹസ്യമാണ്. അവരെ ഒരുമിപ്പിക്കാൻ ആദ്യം മുൻകൈയെടുത്ത ചിലർ അവനെ കൊലയ്ക്കു കൊടുത്തല്ലോ എന്ന് കുറ്റബോധത്തോടെ പരിതപിക്കുന്നുമുണ്ട്…അവരും ഒന്നും തുറന്നു പറയുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല. അവരവർക്കു അവരവരുടെ ന്യായങ്ങളുണ്ടാകുമല്ലോ.
ബാലു എങ്ങനെയുള്ള ആളായിരുന്നു എന്ന് അറിയുന്നവർക്കറിയാം..

ഞങ്ങൾക്ക് ഇനിയെങ്കിലും പറയണമായിരുന്നു.. പറഞ്ഞു.. അതിന്റെ പേരിൽ ഇനിയെന്ത് നേരിടാനും തയാറുമാണ്.

സത്യം ജയിക്കട്ടെ !

https://www.facebook.com/priya.venugopal.9235/posts/174809160204409

shortlink

Related Articles

Post Your Comments

Related Articles


Back to top button