കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സ്ഥിതിയിൽ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന് നടക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്‍റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. അധ്യയന വർഷം ആരംഭിച്ചതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനും സർക്കാർ ശ്രമിക്കും.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമാണ് യോഗം ചേരുന്നത്.നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതും നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമായി.
നിപ ബാധിതനുമായി നേരിട്ട ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് പുറമെ കോതമംഗലം, അങ്കമാലി സ്വദേശികളെ കൂടി കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ ഇവരുടെ രക്തസ്രവ സാംപിളുകളും പരിശോധനക്കയക്കും.
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അഞ്ച് പേരുടെയും രക്തസ്രവ സാംപിളുകള്‍ പരിശോധനക്കായി പുനെ ഉള്‍പ്പടെയുള്ള ലാബുകളിലേക്ക് അയച്ചിരുന്നു. ഇന്ന് രാത്രിയോ,നാളെ രാവിലെയോ സ്ഥിരീകരിച്ച പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.
Post Your Comments