ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെത്തുടര്‍ന്ന് പതിനേഴുകാരി ദയാവധത്തിന് വിധേയയായെന്ന് റിപ്പോര്‍ട്ട്. പീഡനം നടന്ന ഇത്ര നാളായിട്ടും വിഷാദത്തില്‍ നിന്ന് പുറത്തുവരാനോ പഴയപോലെയാകാനോ നോവക്ക് കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിന് ഒരുദിവസം മുന്‍പ് നോവ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: ”വര്‍ഷങ്ങള്‍ നീണ്ട മാനസിക പോരാട്ടത്തിന് ശേഷം ഞാന്‍ പൂര്‍ണമായും സ്വീകരിച്ചു. കുറെ നാളുകളായി എനിക്ക് ഭക്ഷണവും വെള്ളവും വേണ്ട. കുറേയധികം ചിന്തിച്ച ശേഷമാണ് ഇങ്ങനെയൊരു മരണം തിരഞ്ഞെടുക്കുന്നത്. ഈ മാനസികാവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. എനിക്ക് ശ്വസിക്കാന്‍ കഴിയും. പക്ഷേ ഇങ്ങനെ അധികകാലം ജീവിക്കാന്‍ കഴിയില്ല.”
2001ലാണ് നെതര്‍ലാന്‍ഡില്‍ ദയാവധം നിയമവിധേയമാക്കിയത്. കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാതെ രോഗക്കിടക്കയില്‍ ഉള്ളവര്‍ക്കും തന്റെ ശാരീരിക, മാനസിക അവസ്ഥയെക്കുറിച്ച് പൂര്‍ണബോധ്യമുള്ളവര്‍ക്കും ഡോക്ടറുടെ അനുമതിയോടെ ദയാവധത്തിന് അപേക്ഷിക്കാം.
പല തവണ ബലാത്സംഗത്തിനിരയായതോടെയാണ് നോവ പൊത്തനോവന്‍ വിഷാദത്തിനടിപ്പെട്ടത്. ലോകത്തില്‍ ഒന്നിനും തന്നെ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നില്ല എന്ന തിരിച്ചറിവോടെയാണ് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് വിവരം. പതിനൊന്നാം വയസ്സില്‍ സ്‌കൂളില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടയിലാണ് നോവ ആദ്യമായി ലൈംഗിക ചൂഷണത്തിനിടയായത്. പതിന്നാലാം വയസ്സില്‍ അയല്‍വാസികളായ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. പേടികാരണം ആരോടും പറഞ്ഞില്ല. ഓരോ ദിവസവും പേടിയോടെയും വേദനയോടെയും ജീവിച്ചു തീര്‍ക്കുകയായിരുന്നു നോവ. ഈ വിവരങ്ങളെല്ലാം ഞെട്ടലോടെയാണ് മാതാപിതാക്കള്‍ അറിഞ്ഞത്.
Post Your Comments