Latest NewsIndia

പത്ത് രൂപയ്ക്ക് സാരി വിറ്റു, റോഡില്‍ സ്ത്രീകളുടെ ഉന്തും തള്ളും; ഒടുവില്‍ കടയ്ക്ക് പൂട്ടിട്ട് പോലീസ്

മുംബൈ: പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ തുണിക്കടയിലേക്ക് ജനപ്രവാഹം. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ കട പൂട്ടിച്ച് പോലീസും. മുംബൈ നഗരത്തിലാണ് സംഭവം. റോഡില്‍ തിക്കും തിരക്കും കൂടിയതോടെ സാരി വില്‍പ്പന ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാന്‍ പോലീസ് ഇടപെടുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ഇടപെട്ട് സാരി വില്‍പ്പന നിര്‍ത്തിവയ്ക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.

സാരിക്ക് വേണ്ടി സ്ത്രീകളുടെ ഒരു പട തന്നെ എത്തിയതോടെയാണ് ഒരാഴ്ച നീളുന്ന ഡിസ്‌കൗണ്ട് മേള പോലീസ് ഇടപെട്ട് നിര്‍ത്തി വയ്ക്കേണ്ടി വന്നത്. ഗജാനന്‍ മാര്‍ക്കറ്റിലെ രംഗ് ക്രിയേഷന്‍ എന്ന കടയിലാണ് 10 രൂപയ്ക്ക് സാരി വില്‍പ്പന നടത്തിയത്. 90 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന സാരിയാണ് 10 രൂപ മാത്രം വാങ്ങി വില്‍ക്കുന്നതെന്ന് കടയുടമയായ അശ്വിന്‍ സാഖറെ പറഞ്ഞു.വമ്പിച്ച ഇളവില്‍ സാരി വില്‍പ്പന ആരംഭിച്ചതിന്റെ നാലാം ദിവസമാണ് പോലീസ് ഇടപെട്ട് വില്‍പ്പന നിര്‍ത്തി വെച്ചത്. ക്രമസമാധാന നില തകരാറിലാവുന്നത് കണക്കിലെടുത്തായിരുന്നു പോലീസിന്റെ ഈ നടപടി. തന്റെ കച്ചവടത്തില്‍ നിന്നും മികച്ച ലാഭമുണ്ടായതിനെ തുടര്‍ന്ന് സാമൂഹ്യ സേവനം എന്ന നിലയിലാണ് താന്‍ 10 രൂപയ്ക്ക് സാരി വില്‍ക്കുന്നതെന്നാണ് കടയുടമ അശ്വിന്‍ സാഖറെ പറയുന്നത്.

കടയില്‍ തിരക്ക് കൂടിയതിനെ തുടര്‍ന്ന് വരി വരിയായി നില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതോടെ സാരി വാങ്ങാനെത്തിയവരുടെ നീണ്ട നിര റോഡിലേക്കും എത്തി. ഇത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. കൂടാതെ വരിയില്‍ നിന്നവര്‍ തമ്മില്‍ തര്‍ക്കവും ഉന്തും തളളും ഉണ്ടായി. ഇതോടെ പോലീസ് ഇടപെടുകയായിരുന്നു. ആദ്യം അശ്വിനോട് ഓഫര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തി വെച്ചെന്ന് കടയുടമ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോവാന്‍ തയ്യാറായില്ല. സാരിക്കായി വീണ്ടും ആളുകള്‍ എത്തിയതോടെ പോലീസ് ശനിയാഴ്ച്ച കടയടച്ചു പൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button