KeralaLatest News

വന്ധ്യത ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റവുമായി കേരളം : ഇന്ത്യയിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ റീ പ്രൊഡക്ടീവ് മെഡിസിനില്‍ പുതിയ കോഴ്‌സ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 2 പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ കൂടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ റീ പ്രൊഡക്ടീവ് മെഡിസിന്‍ (വന്ധ്യതാ ചികിത്സ) വിഭാഗത്തില്‍ 2 പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ത്യയില്‍തന്നെ മൂന്നാമതായും സര്‍ക്കാര്‍ മേഖലയില്‍ ആദ്യവുമായാണ് എസ്.എ.ടി. ആശുപത്രിയിലെ റീ പ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ പി.ജി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റിന് അനുമതി ലഭിക്കുന്നത്. ഇതോടെ കൂടുതല്‍ പഠനങ്ങള്‍ നടക്കാനും വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും കഴിയുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിയുള്ള ആദ്യത്തെ ഐ.വി.എഫ്. സംരഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കോര്‍പറേറ്റ് ആശുപത്രികളെപ്പോലെ മികച്ച സംവിധാനങ്ങളാണ് റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. 2012ലാണ് ഈ കേന്ദ്രം ഇവിടെ തുടങ്ങിയത്. റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം പേര്‍ക്കാണ് എസ്.എ.ടി.യിലെ അത്യാധുനിക വന്ധ്യതാ ചികിത്സയായ ഐ.വി.എഫ്. (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞത്. സ്വകാര്യ മേഖലയില്‍ വളരെയധികം ചെലവുള്ള ഐ.വി.എഫ്. ചികിത്സ സാധാരണക്കാര്‍ക്ക് കൂടി എസ്.എ.ടി. ആശുപത്രിയിലൂടെ ലഭ്യമാക്കിക്കൊടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അടുത്തിടെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തില്‍ 2 സീറ്റും നിയോനെറ്റോളജി (നവജാത ശിശു വിഭാഗം) വിഭാഗത്തില്‍ 4 സീറ്റുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ 2 സീറ്റുകള്‍ കൂടി ലഭിച്ചതോടെ ആകെ 281 പി.ജി. സീറ്റുകളാണ് മെഡിക്കല്‍ കോളേജിനുള്ളത്.

പി.ജി. സീറ്റുകള്‍ നേടിയെടുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രയത്‌നിച്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, റീ പ്രൊഡക്ടീവ് മെഡിസിന്‍ മേധാവി ഡോ. ഷീല ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button