Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡിമരണം; മര്‍ദ്ദിച്ചവര്‍ക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും, കൂടുതല്‍ അറസ്റ്റിന് സാധ്യത

ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. സംഭവത്തില്‍ മര്‍ദ്ദിച്ച പോലീസുകാര്‍ക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും. തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.

ഒമ്പതോളം പൊലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്‌ഐ അടക്കം നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്യും. എസ്‌ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം, കസ്റ്റഡിക്കൊലയില്‍ പ്രതിഷേധിച്ച് സിപിഐ ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. എസ്പിക്കെതിരായ നടപടി കുറഞ്ഞുപോയെന്നാണ് സിപിഐയുടെ പ്രധാന വിമര്‍ശനം. സിപിഐ നേരിട്ട് സമരത്തിനിറങ്ങുന്നത് സര്‍ക്കാരിനെയും ബാധിക്കും. കേസിലെ നാലാം പ്രതിയായ സിപിഒ സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button