Latest NewsIndia

കര്‍ണാടക സര്‍ക്കാരിന്റെ പതനം: വിമത എംഎല്‍എമാര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ജനങ്ങളും പരാജയപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു

ബെംഗുളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ വിമത എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ജനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അധികാരത്തിലേക്കുള്ള വഴിയിലെ ഭീഷണിയായാണ് സഖ്യത്തെ അവര്‍ കണക്കാക്കിയത്. അവരില്‍ പുറത്തു നിന്നുള്ളവരും അകത്തുനിന്നുള്ളവരും ഉള്‍പ്പെടുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു’-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിലെ ചില എംഎല്‍എമാര്‍ രാജി നല്‍കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം കുമാരസ്വാമി സര്‍ക്കാരിന്റെ രാജിയില്‍ അവസാനിക്കുകയായിരുന്നു. പതിനാറ് കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്ന് ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. 99 എം എല്‍ എമാര്‍ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 എം എല്‍ എമാര്‍ എതിര്‍ നിലപാട് സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button