Latest NewsIndia

കര്‍ണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യയെന്ന് സൂചന : രാഹുല്‍ ഗാന്ധി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു

സഖ്യ സര്‍ക്കാരിനെ അസ്ഥിരിപ്പെടുത്താന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നുവെന്ന ആരോപണം ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു.

ബെംഗളൂരു: കർണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ചു കുമാര സ്വാമി സർക്കാർ രാജി വെച്ചതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. 99 എംഎല്‍എമാര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ വീണതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വിശ്വാസ വോട്ടെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണവും ആ അതൃപ്തി വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ ദിവസം മുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവര്‍ സര്‍ക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച്‌ രാഹുല്‍ ഗാന്ധി പുറത്തുവിട്ട കത്തിലെ വരികളും ഇതിന് സമാനമായിരുന്നു. കൂടുതല്‍ ശക്തരായവര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്. ആരും അധികാരം ത്യാഗം ചെയ്യാന്‍ തയാറല്ല.

അധികാരത്തോടുള്ള ആഗ്രഹം തൃജിക്കാതെ ശത്രുക്കളെ നേരിടാന്‍ നമുക്ക് സാധിക്കില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. കര്‍ണാടകയിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ ഫലമാണ് കര്‍ണാടകയിലെ സംഭവവികാസങ്ങളെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.സഖ്യ സര്‍ക്കാരിനെ അസ്ഥിരിപ്പെടുത്താന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നുവെന്ന ആരോപണം ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ക്രൈസിസ്‍ മാനേജര്‍ ഡികെ ശിവകുമാറും എംഎല്‍എമാരുടെ കൂട്ടരാജിയില്‍ സിദ്ധരാമയ്യയെ പഴിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നത് പോലെ ജെഡിഎസ് സഖ്യത്തിനെതിരെ തുടക്കം മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകഞ്ഞിരുന്നു. സിദ്ധരാമയ്യ അനുകൂല വിഭാഗമാണ് പ്രതിഷേധത്തിന് മുന്‍നിരയില്‍ നിന്നത്. സിദ്ധരാമയ്യയുടെ ശക്തി കേന്ദ്രമായ ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ അടക്കം ജെഡിഎസ് സഖ്യം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നായിരുന്നു വാദം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നടിഞ്ഞു. ഇരു പാര്‍ട്ടികളും ഓരോ സീറ്റ് വീതം മാത്രമാണ് നടന്നത്. ഇരുപാര്‍ട്ടികളും പരസ്പരം ആരോപണം ഉന്നയിച്ചു. സിദ്ധരാമയ്യയ്ക്കാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എന്നാരോപിച്ച റോഷന്‍ ബെയ്ഗിനെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കര്‍ണാടകയില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ കൂടിക്കാഴ്ച രാഹുല്‍ ഗാന്ധിയും ദേവഗൗഡയും തമ്മിലായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ സിദ്ധരാമയ്യയുടെ അമിത ഇടപെടലിനെ കുറിച്ച്‌ ദേവഗൗഡ പരാതി ഉന്നയിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ച രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും തമ്മിലായിരുന്നു. രണ്ട് ദിവസം കാത്തുനിന്ന ശേഷമാണ് സിദ്ധരാമയ്യയ്ക്ക് കൂടിക്കാഴചയ്ക്ക് അവസരം ലഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ അതൃപ്തി ഇതില്‍ നിന്നും തന്നെ വ്യക്തമായിരുന്നു.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം വിമത എംഎല്‍എമാര്‍ കൂട്ടത്തോടെ രാജി സമര്‍പ്പിക്കുകയും ചെയ്തു.രാജി വെച്ച എഎല്‍എമാര്‍ സിദ്ധരാമയ്യുടെ അടുപ്പക്കാരാണെന്നും പ്രതിസന്ധിക്ക് പിന്നില്‍ സിദ്ധരാമയ്യ ആണെന്നും ദേവഗൗഡ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button