Kerala

കലാകാരന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ചലച്ചിത്രകലാരംഗത്തുള്ളവർ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമുദായിക ചേരിതിരിവ് രൂക്ഷമായി വരുന്ന ഇക്കാലത്ത് വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. 49ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ചലച്ചിത്രകലാരംഗത്തുള്ളവർ എല്ലാ വേർതിരിവിനും അതീതമായി ഒരുമിച്ച് നിൽക്കണം. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന നല്ല ചലച്ചിത്രസൃഷ്ടികൾ ഇനിയും ഉണ്ടാകണം.

കഴിഞ്ഞകുറേകാലമായി ചലച്ചിത്രകലാരംഗത്ത് വർഗീയതയുടെ വിദ്വേഷം പടർത്താനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെട്ടുവരുന്നുണ്ട്. അസഹിഷ്ണുത നിറഞ്ഞ വർഗീയ രാഷ്ട്രീയത്തിന്റെ ഭീഷണി ദിലീപ് കുമാർ, ശബാന ആസ്മി, ആനന്ദ് പട്‌വർധൻ, ദീപാമേത്ത, കമൽഹാസൻ പോലുള്ള കലകാകാരൻമാർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കലാകാരൻമാരെ നിശബ്ദരാക്കാനുള്ള അർധഫാസിസ്റ്റ് സ്വാഭാവത്തിലുള്ള പൊതുവായ നീക്കത്തിന്റെ ഭാഗമായി വേണം കഴിഞ്ഞദിവസം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുനേരെയുണ്ടായ ഭീഷണിയെക്കാണാൻ. ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. കേരളം ഇന്ത്യയ്ക്കും, ഇന്ത്യ ലോകത്തിനും നൽകിയ ചലച്ചിത്രസംഭാവനയാണ് അടൂരിന്റെ വ്യക്തിത്വം. അദ്ദേഹത്തെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികളുടെ വക്താക്കൾ തങ്ങളുടെ സംസ്‌കാരരാഹിത്യമാണ് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

നിർഭയമായി അഭിപ്രായം പറയുന്നവർ ഒഴിവായിക്കിട്ടിയാലേ തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകൂവെന്ന ഭീരുത്വമാണ് ഇവർ വെളിവാക്കുന്നത്. ഇത്തരക്കാരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും കേരളം കീഴടങ്ങുന്ന പ്രശ്‌നമില്ല. സർഗാത്മകതലത്തിൽ വ്യാപരിക്കുന്നവരെ കേരളജനതയും സർക്കാരും എല്ലാനിലയ്ക്കും സംരക്ഷിക്കും. സ്വതന്ത്രവും ഭയരഹിതവുമായി കലാസംഭാവനകൾ നൽകാൻ അവർക്ക് അന്തരീക്ഷം ഉറപ്പാക്കും. സാമൂഹ്യ പുരോഗതിക്ക് ഊർജം പകരുന്നതിൽ മലയാള സിനിമ വലിയപങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button