KeralaMollywoodLatest News

ആദ്യം സുഷമ ജിയുടെ പേര്, അതിനു ശേഷം ഞാൻ; ഉമ്മൻ ചാണ്ടിയുടെ വാശിയുടെ പിന്നിലെ കാരണം ഇതാണ്

കൊച്ചി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മരണ വാർത്ത അറിഞ്ഞ ഭാരതീയർ അതിന്റെ ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല. ഇറാഖില്‍ കുടുങ്ങിയ നഴ്സുമാര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സുഷമ സ്വരാജിന്റെ ജനപ്രിയത കൂടി. നഴ്സുമാര്‍ അന്ന് അനുഭവിച്ച വേദന “ടേക്ക് ഓഫ്” എന്ന സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ പേരുള്‍പ്പെടുത്താനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ടേക്ക് ഓഫ്’ സിനിമ പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയായിരുന്നു. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്‌സുമാരെ മോചിപ്പിച്ച്‌ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ പേര് സിനിമയ്ക്കു മുമ്ബ് കാണിക്കുന്ന താങ്ക്‌സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നി. അദേഹത്തെ വിളിച്ച്‌ അനുവാദം ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു ‘എന്റെ പേര് വയ്ക്കുന്നതില്‍ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വയ്‌ക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ’.

‘എനിക്ക് അദ്ഭുതം തോന്നി, എതിര്‍ പാര്‍ട്ടിക്കാരിയായ കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സര്‍ വാശിപിടിക്കുന്നത് എന്തിനാണ് ? തിരക്കിയപ്പോള്‍ അതിനുള്ള കാരണം അദ്ദേഹം പറഞ്ഞുതന്നു. നമ്മുടെ നഴ്‌സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു.

നഴ്‌സുമാരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ ഡല്‍ഹിയില്‍ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തത് അവരായിരുന്നു. അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ നഴ്‌സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു.’

‘മോചനം ഉറപ്പാക്കിയ ശേഷം നഴ്‌സുമാരെ ഇറാഖില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നഴ്‌സുമാര്‍ക്കു വേണ്ടിയുള്ള വിമാനം ഇറാഖില്‍ ഇറങ്ങേണ്ടതിന്റെ തലേ ദിവസമാണ് മറ്റൊരു വിവരം ലഭിക്കുന്നത്. പ്രത്യേക വിമാനത്തിന് അവിടെ ഇറങ്ങാന്‍ അനുമതിയായിട്ടില്ലെന്ന്. അതറിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ ആകെ പരിഭ്രാന്തനായി.’

‘കാരണം, അടുത്ത ദിവസം നഴ്‌സുമാര്‍ നെടുമ്ബാശ്ശേരിയെത്തുമെന്നുള്ളത് അവരുടെ ബന്ധുക്കളുള്‍പ്പെടെ എല്ലാവരെയും അറിയിച്ചു കഴിഞ്ഞിരുന്നു. അവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ അര്‍ദ്ധരാത്രി ഒന്നര മണിക്ക് സുഷമ സ്വരാജിനെ വിളിച്ചു.

ആ സമയത്തു പോലും അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. ഒട്ടും ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്‌സുമാര്‍ കൊച്ചിയില്‍ ഇറങ്ങിയിരിക്കും. അതങ്ങനെ തന്നെ സംഭവിച്ചു. സുഷമാ സ്വരാജിന്റെ ഇടപെടല്‍ കൊണ്ട് നമ്മുടെ നഴ്‌സുമാര്‍ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തി.’

‘അര്‍ദ്ധരാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച നമ്മുടെ പ്രിയ നേതാവ് യാത്രയായിരിക്കുന്നു. എന്റെയും ടേക്ക് ഓഫ് ടീമിന്റെയും ഹൃദയത്തില്‍ നിന്ന് ആയിരം ആദരാഞ്ജലികള്‍.’-ആന്റോ ജോസഫ് പറഞ്ഞു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button