News

സംസ്ഥാനത്ത് മഴ കനക്കും : ശ്രീലങ്ക മുതല്‍ കേരളത്തിന്റെ വടക്കന്‍ തീരം വരെ ന്യൂനമര്‍ദപാത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ എന്ന സൂചന നല്‍കി ന്യൂനമര്‍ദ്ദ പാത്തി.
ശ്രീലങ്ക മുതല്‍ കേരളത്തിന്റെ വടക്കന്‍ തീരം വരെ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചു. ഇന്നലെ സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണായി പിന്‍വാങ്ങിയതായും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ( തുലാവര്‍ഷം) ന് തുടക്കമായതായും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

തുലാവര്‍ഷത്തിന്റെ പതിവനുസരിച്ച് ഉച്ചയോടെ ഇടിമിന്നലും മഴയുമുണ്ടാവും. നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴപെയ്യാം. ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.

കന്യാകുമാരി, മാലദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഈ തീരങ്ങളില്‍ വ്യാഴാഴ്ച മീന്‍പിടിത്തം വിലക്കി. ഇടിമിന്നല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാമഴക്കാലം. ഒക്ടോബര്‍ 15നാണ് സാധാരണയായി തുലാവര്‍ഷമെത്തുന്നത്. ശ്രീലങ്കയുടെ വടക്കന്‍തീരം മുതല്‍ കേരളത്തിന്റെ വടക്കന്‍തീരംവരെ നീളുന്ന ന്യൂനമര്‍ദപാത്തി നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ലങ്കന്‍ തീരംമുതല്‍ ആന്ധ്രാതീരംവരെ കിഴക്കന്‍ കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഈ സാഹചര്യങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് അനുകൂലമാണെന്ന് കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button