KeralaLatest NewsNews

സി.പി.ഐ (എം) ന്‍റെ ആത്മാര്‍ത്ഥത വെറും കാപട്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം•യു.എ.പി.എ നിയമം പാസാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സി.പി.ഐ (എം) ന്‍റെ ആത്മാര്‍ത്ഥത വെറും കാപട്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക്സഭാ സമ്മേളന കാലത്ത് യു.എ.പി.എ ഭേദഗതി ബില്ലില്‍ യു.പി.എ എം.പിമാര്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതിനെ നിശിതമായി വിമര്‍ശിച്ച കേരളത്തിലെ സി.പി.എം. നേതൃത്വം അതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത് വെറും തട്ടിപ്പായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

യു.എ.പി.എ നിയമം മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം നടത്തിയ സി.പി.ഐ.(എം) അതിന്‍റെ പേരില്‍ മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ പരിശ്രമങ്ങളും പ്രചരണങ്ങളും നടത്തിയതും മറക്കാന്‍ കഴിയില്ല. എന്നാല്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ യു.എ.പി.എ എന്ന കരിനിയമം ചാര്‍ത്തി രണ്ട് മുസ്ലീം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത നടപടി ബി.ജെ.പിക്കും ആര്‍.എസ്.എസിനും ശക്തിപകരുന്നതാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി/ആര്‍.എസ്.എസ്/സംഘപരിവാറുകളുടെ അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞിരിക്കുന്നു. യു.എ.പി.എ നിയമം വളരെ വാശിയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കേരളത്തിലെ പോലീസ് വല്ലാതെ ആവേശം കാണിക്കുകയാണെന്നും എം.പി പറഞ്ഞു.

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും സന്തോഷിപ്പിക്കാന്‍ പിണറായി വിജയന്‍ കാണിക്കുന്ന തിടുക്കം ഏതോ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. വാളയാറില്‍ പീഢനത്തിനിരയാക്കി കൊലപ്പെടുത്തിയ രണ്ട് ദളിത് പെണ്‍കുട്ടികളുടെ ഘാതകരെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലീസും നടത്തിയ നഗ്നമായ ഇടപെടലുകള്‍ കേരളത്തിലെ ജനങ്ങളെയാകെ ഞെട്ടിപ്പിച്ച ഒന്നാണ്.

എല്‍.ഡി.എഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ഒന്നര വര്‍ഷം മാത്രം അവശേഷിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തെ ഭരണകൂട ഭീകരതയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഈ സര്‍ക്കാരിന്‍റെ ഭരണ പരാജയവും പിടിപ്പുകേടും പോലീസ് നടപടികളും കേരളത്തിന്‍റെ ഭാവിയെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. വികലമായ തീരുമാനങ്ങളും ഉപദേശക സംഘത്തിന്‍റെ അഭിപ്രായങ്ങളും കേട്ട് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തെ ഭീതിയുടേയും സംഘര്‍ഷത്തിന്‍റേയും സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണെന്നും എം.പി പറഞ്ഞു.
സ്വന്തം പാര്‍ട്ടിക്കും മുന്നണിയിലെ കക്ഷികള്‍ക്ക് പോലും സ്വീകാര്യമല്ലാത്ത ഭരണം നടത്തി കേരളത്തെ നാശത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം ഒഴിയുന്നതാണ് കേരളത്തിന്‍റെ ഭാവിക്ക് നല്ലതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button