KeralaLatest NewsNews

പഞ്ചസാര മിഠായിയാക്കി മന്ത്രി മാജിക്കുകാരിയായി: നിറകയ്യടിയോടെ കുട്ടിക്കൂട്ടം

തിരുവനന്തപുരം: തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടല്‍ വേദിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാജിക്കുകാരിയായി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ സാന്നിധ്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കായി മാജിക്ക് അവതരിപ്പിച്ചത്. രണ്ട് വലിയ കപ്പുകളാണ് മാജിക്കിനായി ഉപയോഗിച്ചത്. ഒരു കപ്പില്‍ നിറയെ പഞ്ചസാരയും മറ്റൊരു ശൂന്യമായ കപ്പുമാണ് ഉപയോഗിച്ചത്. ഇത് അടുത്ത് കാണാനായി മുഹമ്മദ് നസീം, അനൂജ, ജനീബ്, ആദര്‍ശ്, ഹരിദേവ് സ്‌നേഹ, ആമിന എന്നീ കുട്ടികള്‍ മന്ത്രിക്കൊപ്പം ചേര്‍ന്നു. പഞ്ചസാര നിറഞ്ഞ കപ്പ് ശൂന്യമായ കപ്പ് കൊണ്ട് മന്ത്രി അടച്ചു വച്ചു. ഇനിയെന്തുണ്ടാകുമെന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. പഠിപ്പിച്ച മാജിക് ശരിയായി വരുമോയെന്ന ആശങ്ക മജീഷ്യന്‍ മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായി. ഒരു നിമിഷം നിശബ്ദത നിറഞ്ഞ വേദി. എന്നാല്‍ ഒരാശങ്കയ്ക്കും വഴി നല്‍കാതെ മന്ത്രി ചെറിയ ചിരിയോടെ അടച്ചു വച്ച കപ്പ് എടുത്തു. കൈയ്യിലേക്ക് എന്തോ തട്ടിയിട്ടു. കപ്പ് നിറയെ മിഠായി. നിശബ്ദത വലിയ കയ്യടിയായി മാറി. കുട്ടികള്‍ക്കും മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കും സന്തോഷം.

നിറകയ്യടികള്‍ക്കിടയില്‍ മാജിക് പഠിച്ചാലോയെന്ന് ആലോചനയുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുട്ടികള്‍ക്ക് അവബോധം നല്‍കാനായി ഏറ്റവും നല്ല ഉപാധിയായാണ് മാജിക്ക് അവതരിപ്പിച്ചത്. പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ വിഷമാണ്. പഞ്ചസാര ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍ പഞ്ചസാര ഉപേക്ഷിച്ച് എല്ലാവരും മിഠായി പദ്ധതി ഏറ്റെടുക്കണം. അതിനാലാണ് ഈ തീം തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും

സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി എല്ലാ ജില്ലകളിലും മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് വ്യാപിപ്പിച്ച് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളിലും കൊല്ലം കൊട്ടാരക്കര ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വയനാട് കല്‍പ്പറ്റ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു.

തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രമേഹ രോഗം ചികിത്സിക്കണം. ചിലതിന് ജീവിതകാലം മരുന്ന് കഴിക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നം കാരണം ആരും മരുന്ന് മുടക്കരുത്. ഇതിനായാണ് മിഠായി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി മരുന്ന് കഴിക്കണം. പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. സംസ്ഥാനത്തെ പ്രമേഹബാധിതരായ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രക്ഷിതാക്കളും കൃത്യമായ ശീലങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മിഠായി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് ഒത്തുകൂടിയത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. മിഠായി പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു. എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡോ. റിയാസ്, ഡോ. വിജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വാഗതവും അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button