KeralaLatest NewsNews

ദുരൂഹത മാറാതെ റിട്ട.എസ്‌ഐയുടെ കൊലപാതകം : സംശയാസ്പദമായ രീതിയില്‍ അയല്‍വാസിയായ യുവാവിന്റെ പെരുമാറ്റം : പൊലീസ് സ്റ്റേഷനില്‍ നിന്നും യുവാവ് ഇറങ്ങിയോടി

കോട്ടയം : ദുരൂഹത മാറാതെ റിട്ട.എസ്ഐയുടെ കൊലപാതകം. അടിച്ചിറയില്‍ പ്രഭാതനടത്തത്തിനിറങ്ങിയ റിട്ടയേര്‍ഡ് എസ്‌ഐ മുടിയൂര്‍ക്കര പറയകാവില്‍ ശശിധരനാണ്(62) തലയ്ക്ക് അടിയേറ്റു മരിച്ചത്. സംഭവത്തില്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത അയല്‍വാസി ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. ശശിധരന്റെ അയല്‍വാസി കണ്ണാമ്പടം ജോസഫ് കുര്യന്‍ എന്ന സിജുവാണ്(45) പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ വൈകിട്ട് ആറരയോടെ ഇറങ്ങിയോടിയത്. കുറ്റം സമ്മതിക്കാത്തതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. സിജുവിനായി പ്രദേശത്ത് പൊലീസ് സംഘം തിരച്ചിലിലാണ്.

സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത സിജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായും കണ്ടെത്തിയിട്ടില്ല. ശശിധരന്‍ അടിയേറ്റു വീണ സ്ഥലത്തു മുന്‍പും സമാനരീതിയില്‍ ആക്രമണമുണ്ടായിരുന്നെങ്കിലും ഇതിലൊന്നും സിജുവാണു പ്രതിയെന്നു തെളിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ 5.20നാണ് കോട്ടയം അടിച്ചിറ ഗേറ്റ്- മുടിയൂര്‍ക്കര റോഡില്‍ കണ്ണാമ്പടം ഭാഗത്തു ശശിധരനെ അടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത സിജു, ശശിധരന്‍ ഉള്‍പ്പെടെയുള്ള അയല്‍വാസികളുമായെല്ലാം വിരോധത്തിലായിരുന്നെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

സിജുവിന്റെ വീട്ടില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. അയര്‍ലന്‍ഡിലുളള മകളെ കാണാന്‍ പോകാനിരിക്കെയാണ് ശശിധരന്‍ കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ അടിയാണു മരണ കാരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തേ രണ്ടു പേര്‍ക്കെതിരെ സമാന സാഹചര്യങ്ങളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. എന്നാല്‍ ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാല്‍ ഇവര്‍ രണ്ടുപേരും പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ ശശിധരനും അടി കൊണ്ടവര്‍ക്കും ഒരു കാര്യത്തില്‍ സാമ്യതയുണ്ട്. സിജുവിന്റെ അയല്‍വാസികളും ഇയാള്‍ക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റവരെല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button