Latest NewsNews

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ : തങ്ങളുടെ നിലപാട് അറിയിച്ച് ബസ് ഉടമകള്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്തെത്തി. ഹര്‍ത്താല്‍ ദിനമായ ചൊവ്വാഴ്ച ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുമെന്ന് ഉടമകള്‍ അറിയിച്ചു. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Read Also : പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്‌നാഥ് ബെഹ്‌റ

ഹര്‍ത്താലിന്റെ പേരില്‍ സര്‍വീസുകള്‍ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ബസുകള്‍ക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. പരീക്ഷകള്‍ നടക്കുന്ന സമയത്ത് ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് വിദ്യാര്‍ഥികളെയടക്കം ബാധിക്കും. സാധാരണക്കാരായ ജനങ്ങളാണ് ബസ് സര്‍വീസുകളെ ആശ്രയിക്കുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും സമരക്കാരുടെ ഭാഗത്തു നിന്നുണ്ടാവരുതെന്ന് അസോസിയേഷന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം നാളത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്തസമരസമിതി നേതാക്കള്‍ പറഞ്ഞു. വ്യാപാരികള്‍ കടകള്‍ അടച്ചും ജനങ്ങള്‍ യാത്ര ഉപേക്ഷിച്ചും സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. ബലപ്രയോഗം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയതായി സമരസമിതി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

എന്നാല്‍ നാളത്തെ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ ഈ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button