Latest NewsKeralaNews

മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതില്‍ വീഴ്ചയുണ്ടായി; വിശദീകരണവുമായി സിപിഎം നേതാവ്

ആലപ്പുഴ: മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതില്‍ വീഴ്ചയുണ്ടായെന്ന വിശദീകരണവുമായി നടപടി നേരിടുന്ന സിപിഎം നേതാവ് സിവി മനോഹരന്‍ രംഗത്ത്. മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി നടത്തിയെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് മനോഹരനെ സസ്‌പെന്‍ഡ് ചെയ്തത്. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗമായ മനോഹരനെ പാര്‍ട്ടിആറുമാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഏര്യകമ്മിറ്റി യോഗത്തിലാണ് തീരുമാനം ആയത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരന്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതായാണ് ആരോപണം ഉയര്‍ന്നത്. അതേസമയം വിവാഹ പാര്‍ട്ടിക്കിടെ ചിലര്‍ ബഹളം വെക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങിയതായും ആരോപണമുണ്ട്.

പരിപാടികള്‍ ക്രമീകരിച്ചതില്‍ ജാഗ്രതക്കുറവ് ഉണ്ടായി. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു.എന്റെ ജീവനാണ് പാര്‍ട്ടി. ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന മകന്‍ തന്റെ കമ്പനിയുടെ പ്രമോഷന്‍ എന്ന നിലയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ആദ്യം എതിര്‍ത്ത ഞാന്‍ പിന്നീട് ഞാന്‍ മകന്റെ വളര്‍ച്ചയ്ക്ക് ആവശ്യമെങ്കില്‍ ആയിക്കോട്ടെന്ന് കരുതിയാണെന്നും മനോഹരന്‍ പറഞ്ഞു.

സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്പരിപാടിക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട്‌നടത്തിയത്. സത്കാരത്തില്‍ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണ്. വിദേശത്ത് പ്രിവെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്പോര്‍ട്ട് പോലുമില്ല. പാര്‍ട്ടി ശത്രുക്കള്‍ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും സിവി മനോഹരന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരപൂര്‍ണമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് കഴിഞ്ഞ ദിവസം സിവി മനോഹരനെ ഏരിയാ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button