Kerala

രാജ്യം ആശങ്കയിൽ കഴിയുമ്പോൾ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടികൾ മരുഭൂമിയിലെ പച്ചപ്പ്: മുഖ്യമന്ത്രി

രാജ്യം വലിയ ആശങ്കയിൽ കഴിയുന്ന ഘട്ടത്തിൽ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read also: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്‌തുമസ്‌ ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

യഥാർത്ഥ ജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർദ്ധിക്കുന്നു. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യർക്കിടയിൽ പാലം പണിഞ്ഞു കൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കണം. അത് ജനധിപത്യത്തിന്റെ നിലനിൽപിന് ആവശ്യമാണ്. പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള എഴുത്തിലൂടെയാണ് ആനന്ദ് എക്കാലവും സഞ്ചരിച്ചത്.
അദ്ദേഹത്തിന്റെ രചനകൾ നിരന്തരം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം പരമോന്നത പുരസ്‌കാരം നൽകി ആദരിക്കുന്നത്. ആരുടെ പേരിലുള്ള അവാർഡ് ആർക്ക് നൽകുന്നു എന്നതിലൂടെയാണ് ഒരു അവാർഡ് ശ്രദ്ധിക്കപ്പെടുന്നത്. എഴുത്തച്ഛൻ സൃഷ്ടിച്ച ഗരിമയുള്ള കാവ്യഭാഷ ഇന്നും മലയാള കവിതയ്ക്ക് മാർഗദർശം നൽകുന്നു. താഴെത്തട്ടിലുള്ളവർക്ക് തന്റെ കവിത പ്രാപ്യമാകണം എന്ന് എഴുത്തച്ഛൻ ആഗ്രഹിച്ചു. ചരിത്രവുമായി ചേർന്നു നിൽക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കാരത്തിനൊപ്പം ഒരു പ്രതിസംസ്‌കാരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് സംസ്‌കാരത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്നതായും ആനന്ദ് പറഞ്ഞു. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങൾ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയർത്താൻ ശ്രമിക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാൻ വെളിച്ചത്തിനേ കഴിയൂ എന്ന് ഓർക്കണമെന്ന് ആനന്ദ് പറഞ്ഞു. നവോത്ഥാനം തുടർച്ചയായി സംഭവിക്കുന്നതാണ്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിർത്തേണ്ടതും നമ്മുടെ കർത്തവ്യമാണ്. മൂല്യങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തുകയാണ് സംസ്‌കാരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button