തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടിയില്‍ ഗവര്‍ണര്‍ എജിയോട്
അഭിപ്രായം തേടി. വിജിലന്‍സിന്റെ അപേക്ഷയില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് എജി സുധാകര പ്രസാദിനെ വിളിച്ച് വരുത്താന്‍ ഗവര്‍ണര്‍ തയ്യാറാകുന്നത്. കേസില്‍ നടപടി ഇഴയുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. നടപടി നീളുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ എജിയെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയായ വികെ ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.
കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍തിയത്. വിജിലന്‍സ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാരാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും ഗവര്‍ണറുടെ മറുപടി ലഭിച്ചിരുന്നില്ല.
ഇബ്രാഹീംകുഞ്ഞിനെതിരായ കേസില്‍ ഗവര്‍ണര്‍ മൂന്നതവണ സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെയും വിജിലന്‍സ് ഐജിയെയും രാജ്ഭവനിലേക്ക് വിളിച്ച് ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അപേക്ഷയില്‍ അന്തിമതീരുമാനമെടുക്കുകയാണെന്ന സൂചന നല്‍കി എജിയോടും അഭിപ്രായം തേടിയിരിക്കുന്നത്. ഗവര്‍ണറുടെ അനുമതി വൈകുന്നതിനാല്‍ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകുകയാണ്.അധികം വൈകാതെ തന്നെ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷന്‍ നടപടിയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments