തിരുവനന്തപുരം: നമ്മുടെ നാട്ടിലെ കുട്ടികൾ വിദേശ രാജ്യങ്ങളിലെപ്പോലെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം നമ്മൾ അതിനായുള്ള സംസ്‌കാരം വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പഠനത്തോടൊപ്പം എന്തു പാർട്ട് ടൈം ജോലിയും ചെയ്യാൻ തയ്യാറാകുന്ന നമ്മുടെ കുട്ടികൾ ഇവിടെയും അതിന് തയ്യാറാകണം. സർക്കാർ അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. വാർത്ത സമ്മേളനത്തിൽ മുഖ്യ മന്ത്രി വ്യക്തമാക്കി.
നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ വ്യവസായ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം ഒന്നാമതെത്തിയ വിവരവും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 68 പോയിന്റുമായി രണ്ടാമതായിരുന്നു. ഒരു വര്‍ഷത്തിനിടെ 20 പോയിന്റ് വര്‍ദ്ധന കൈവരിച്ചു. ഹരിയാന, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കൊച്ചു കേരളത്തിന്റെ നേട്ടം. സുസ്ഥിര വികസനത്തിലെ 17 ഘടകങ്ങള്‍ പരിഗണിച്ചുള്ള ആകെ കണക്കിലും കേരളം ഒന്നാമതാണ്. വ്യവസായത്തിനൊപ്പം ആരോഗ്യ മേഖലയിലും കേരളമാണ് ഒന്നാമത്. വിദ്യാഭ്യാസം, ലിംഗ സമത്വം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനമുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ, അടിസ്ഥാന സൗകര്യ വികസനത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമാണ് സുസ്ഥിര വികസന സൂചികയിലെ ഒന്നാം സ്ഥാനം. വ്യവസായ അടിസ്ഥാന സൗകര്യ വികസനം, വ്യവസായ-വാണിജ്യ രംഗത്തെ നിയമപരിഷ്‌കാരങ്ങള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, പുതിയ രീതികള്‍ സ്വീകരിക്കാന്‍ അനുകൂലമായ സാഹചര്യം, നൈപുണ്യ വികസനം തുടങ്ങിയ രംഗങ്ങളിലെ പുരോഗതിയാണ് കേരളത്തെ മുന്നില്‍ എത്തിച്ചത്. പിണറായി വിജയൻ പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് പാചക വാതക വിലകൂടി
ഒരു വ്യവസായസൗഹൃദ സംസ്ഥാനം എന്ന നിലയില്‍ വലിയ മാറ്റം കൈവരിക്കാന്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കേരളത്തിന് സാധിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ കുതിപ്പ് നടത്തി. സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും വേഗതയുള്ളതുമാക്കി. മുഖ്യ മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments