KeralaLatest NewsIndia

തൃശൂരിൽ ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകൾ, കലാപശ്രമമെന്ന് ആരോപണം: ഒടുവിൽ സത്യം കണ്ടുപിടിച്ചപ്പോൾ ഞെട്ടി നാട്ടുകാർ

കലാപ ശ്രമമാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായി.ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ സംഭവം പൊലീസിന് തലവേദനയായി മാറി.

തൃശൂര്‍: ക്ഷേത്രത്തിന്റെ ചുമരില്‍ ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും. തൃശൂരിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരിലാണ് ഏകദേശം പത്ത് ദിവസം മുന്‍പ് ഇത്തരത്തില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയത്. ചോരയില്‍ എഴുതിയ പേരുകള്‍ കണ്ടെത്തിയെന്ന വാര്‍ത്താ നാട്ടിലാകെ പരന്നതോടെ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ ആരംഭിച്ചു. ക്ഷേത്രത്തിന്റെ ആചാരങ്ങളെ തകര്‍ക്കാനായി ആരോ കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്നായിരുന്നു ഇക്കൂട്ടത്തിലെ പ്രധാന പ്രചാരണം.

കലാപ ശ്രമമാണെന്നും അഭ്യൂഹങ്ങൾ ഉണ്ടായി.ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഈ സംഭവം പൊലീസിന് തലവേദനയായി മാറി. നാട്ടില്‍ കലാപം ഉണ്ടാകാന്‍ ഇത് കാരണമാകുമോ എന്നായിരുന്നു പൊലീസിന്റെ ആശങ്ക. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊലീസിന് വ്യക്തമായത്. ചുവരില്‍ ചോരയിലെഴുതിയ പേരുകളുടെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും പേരുകളാണ് ചുവരിലുള്ളതെന്ന വിവരം ലഭിച്ചു.

തുടര്‍ന്ന് പൊലീസുകാര്‍ ഇവരുടെ വീടുകളില്‍ അന്വേഷണം നടത്തി. സ്വന്തം ചോര കൊണ്ടല്ല ഇയാള്‍ ചുവരില്‍ പേരുകള്‍ എഴുതിയതെന്നും കോഴിയുടെ രക്തമാണ് ചുവരിലുള്ളതെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ചുവരിലെഴുതിയ പേരിലുള്ള പെണ്‍കുട്ടിയോട് നാട്ടിലെ 18 വയസുകാരനായ ഒരു ചെറുപ്പക്കാരന് പ്രണയം തോന്നിയിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഇയാളാണ് ക്ഷേത്രചുമരില്‍ പേരുകള്‍ എഴുതിവച്ചത്.

‘ഇതാണോ മാധ്യമ ധർമ്മം?’ ഏഷ്യാനെറ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും അതില്‍ നിന്നും പിന്തിരിയണം എന്നും കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നു.ഇതിന്റെ വാശിയിലാണ് ചെറുപ്പക്കാരന്‍ ഇങ്ങനെ പെരുമാറിയതെന്നാണ് സൂചന. കോഴിയുടെ രക്തമാണെന്നു മനസ്സിലായതോടെ ഇതിനെ പിന്തുടര്‍ന്ന് സ്ഥലത്തെ ഇറച്ചിക്കടകളില്‍ പൊലീസ് അന്വേഷണം നടത്തി, അപ്പോഴാണ് അടുത്തുള്ള ഇറച്ചിക്കടയില്‍ സഹായിയായി കയറിക്കൂടിയ ചെറുപ്പക്കാരനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോഴിയുടെ രക്തവും തുണിയും ഉപയോഗിച്ചാണ് ഇയാള്‍ ചുവരില്‍ എഴുതിയതെന്നും വ്യക്തമായി.

ഇതിനായി പാറക്കഷണവും ചെറുപ്പക്കാരന്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും, സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചതിനും ചെറുപ്പക്കാരനെതിരെ പൊലീസ് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള കേസ് ജാമ്യം ലഭിക്കാത്തതാണ്. ഏതായാലും സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്തായതോടെ പൊലീസിന് ആശ്വാസമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button