Latest NewsNewsIndiaEntertainmentKollywood

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് പിന്നാലെ രജനീകാന്തിന്റെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് പിന്നാലെ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് പിന്നാലെയാണ് അദ്ദേഹം പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് കേസുകള്‍ അവസാനിപ്പിച്ചത്.

രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ബിജെപി നേതാക്കള്‍ ക്ഷണിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. 2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്റെ വരുമാനത്തിന്റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, രജനീകാന്തിനെതിരെ 67 ലക്ഷം രൂപയിലധികം പിഴ ചുമത്തിയിരുന്നു. കേസ് സ്‌റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. ഇതിന് പിന്നാലെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button