Latest NewsNewsEntertainment

ജീവന്റെ തുടിപ്പു തുടങ്ങുന്നതുമുതൽ നമുക്കൊപ്പമുള്ള ശാശ്വതസത്യം ഒന്നേയുള്ളു-അമ്മ! ആ അമ്മയെന്ന സത്യത്തെ സ്വജീവിതത്തിൽ ദൈവമായി കണ്ട രജിത് കുമാറിനെ കുടുംബത്തിന്റെ വിലയറിയാത്തവൻ എന്ന് വിമർശിച്ച ആര്യ അറിയുന്നുണ്ടോ നിങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്രമേൽ അപഹാസ്യയായിരിക്കുന്നുവെന്ന യാഥാർത്ഥ്യം?

അഞ്‌ജു പാർവ്വതി പ്രഭീഷ്

മലയാളികളായ പ്രേക്ഷകലക്ഷങ്ങൾക്ക് കൈയ്യടിക്കാനും വിമർശിക്കാനുമുള്ള ധാരാളം അവസരങ്ങളും പഴുതുകളും നല്കിക്കൊണ്ട് ബിഗ്ബോസ് മലയാളം സീസൺ 2 ജൈത്രയാത്രതുടരുകയാണ്.പതിവുപ്പോലെ തന്റെ മാസ് ഡയലോഗുകളിലൂടെയും സ്വതസിദ്ധമായ ശൈലിയിലൂടെയും ഡോ.രജിത് കുമാർ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടി മുന്നോട്ടുപ്പോകുമ്പോൾ വെറുപ്പിന്റെ രാഷ്ട്രീയവുമായി കുടുംബാംഗങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ പടനയിക്കുന്നുണ്ട്.അദ്ദേഹത്തിനെതിരെ കുടുംബത്തിന്റെ വില അറിയാത്തവനെന്ന വിലകുറഞ്ഞ വിമർശനവുമായി വന്ന ആര്യ ആ വിമർശനത്തിലൂടെ സ്വയം അപഹാസ്യയായി പൊതുസമൂഹത്തിനു മുന്നിൽ മാറുകയാണ്.

ജോലിക്കിടയിൽ ഒരു സ്ത്രീയിൽ നിന്നും മർദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കുറിച്ചുള്ള വാർത്ത ഏറെ വേദനയോടെയും അമർഷത്തോടെയുമാണ് നമ്മൾ ഓരോരുത്തരും വായിച്ചും കേട്ടുമറിഞ്ഞത്.അതുകഴിഞ്ഞ് ഏറെ സന്തോഷത്തോടെയും ആദരവോടെയും വായിച്ചറിഞ്ഞ വാർത്തയായിരുന്നു ആ റിങ്കുവെന്ന യുവാവിന് കാലടി ശ്രീ.ശങ്കരാ കോളേജിലെ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ഡോ. രജിത് കുമാർ സാമ്പത്തികസഹായം നല്കിയെന്നത്.അദ്ദേഹം റിങ്കുവിനു നല്കിയ അരലക്ഷം രൂപയേക്കാൾ എന്നെ സ്വാധീനിച്ചത് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരമായിരുന്നു.അന്ന് മുഖ്യധാരാമാദ്ധ്യമങ്ങളിൽ വാർത്താപ്രാധാന്യം കൊടുത്തത് ആ രൂപയ്ക്കായിരുന്നതിനാൽ അധികമാരും അറിയാതെയും വായിക്കപ്പെടാതെയും പോയത് എന്തിന്റെ പേരിൽ റിങ്കുവിനു സാമ്പത്തികസഹായം അദ്ദേഹം കൊടുഞ്ഞുവെന്നതാണ്. അതിന് ഒറ്റ ഉത്തരമേയുള്ളൂ-കറയറ്റ മാതൃസ്നേഹം!

റിങ്കുവെന്ന ബി.ടെക്കുക്കാരൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു സെക്യൂരിറ്റി ജീവനക്കാരനായത് തന്റെ അമ്മയെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു.ഉന്നതപദവിയായ ലക്ചറർ സ്ഥാനം വേണ്ടെന്നു വച്ച് അമ്മയ്ക്കൊപ്പം നില്ക്കാനായി മാത്രം ഹയർ സെക്കണ്ടറി അദ്ധ്യാപകന്റെ തസ്തിക ചോദിച്ചുവാങ്ങിയ രജിത് എന്ന മകനല്ലാതെ മറ്റാർക്കാണ് റിങ്കുവിന്റെ ഉള്ളുരുക്കം അത്രവേഗത്തിൽ മനസ്സിലാക്കാൻ കഴിയുക? രോഗിയായ അമ്മയുടെ മനസ്സുവേദന്ക്കുമെന്നോർത്താണ് പ്രതികരിക്കാതിരുന്നത് എന്ന റിങ്കുവിന്റെ വാക്കുകളിൽ മാതൃഹൃദയം തൊട്ടറിയാൻ രജിത്കുമാർ എന്ന മകന് പെട്ടെന്നു കഴിഞ്ഞത് ജീവിതം ഒരമ്മയ്ക്കുമാത്രമായി മാറ്റിവച്ചതുക്കൊണ്ടാണ്.ലോകത്തിലെ എല്ലാ അമ്മമാരും എന്റെ അമ്മയാണെന്ന് പറയുകമാത്രമല്ല ജീവിച്ചുകാണിച്ചുകൊടുക്കുകയും ചെയ്ത ഒരാളാണ് ഡോ.രജിത് കുമാർ. ഡോ.രജിത് കുമാർ ഏർപ്പെടുത്തിയ അര ലക്ഷം രൂപ ധനസഹായം ശ്രീ. റിങ്കുവിന് കാലടി ശ്രീശങ്കരാ കോളേജിൽ വച്ച് 17 -10 – 19 ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.സുരേഷ് കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം വികരാധീനനായി മാറിയത് കണ്ട സഹ അദ്ധ്യാപിക എന്നോട് അതേക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.” സ്വാർത്ഥലാഭത്തിനു വേണ്ടി പെറ്റ വയറുകളെ തെരുവുകളിലും അഗതിമന്ദിരങ്ങളിലും വലിച്ചെറിയുന്ന ഇന്നിന്റെ യുവത്വങ്ങൾക്ക് രജിത് കുമാറെന്ന മനുഷ്യനോട് പത്തു നിമിഷം സംസാരിക്കാൻ കഴിഞ്ഞാൽ മാതൃത്വത്തിന്റെ പരിപാവനതയെന്തെന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നു”.

ബിഗ്ബോസ് ഹൗസിൽ സഹകുടുംബാംഗങ്ങളിൽ നിന്നും നേരിടുന്ന കടുത്ത അവഗണനകളെയും അപഹാസ്യങ്ങളെയും പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു തൂവിയതും ശബ്ദം ഇടറിപ്പോയതും അമ്മയെക്കുറിച്ചുള്ള ഓർമ്മകളിൽ മാത്രമാണ്.അലീനയ്ക്കു മുന്നിൽ തൊണ്ട ഇടറി വിവരിക്കുന്നുണ്ട് അദ്ദേഹം അമ്മയുടെ അവസാനനാളുകളെക്കുറിച്ച്.ദൈവത്തില്‍ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മള്‍ അമ്മയ്ക്കായി എന്ത് ചെയ്താലും, അമ്മ ചെയ്ത ത്യാഗങ്ങള്‍ക്കു മുന്നില്‍ അതൊക്കെ വെറും നിസ്സാരമെന്നു അദ്ദേഹം പറയുന്നുണ്ട്.അത് അദ്ദേഹം വെറും വാക്കായി പറഞ്ഞതല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആ അമ്മ അവശനിലയിൽ കിടക്കുമ്പോൾ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം ICUവിനു മുന്നിൽ കാവലിരുന്ന ആ മകൻ അന്ന് അവിടുത്തെ ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും കൗതുകമായത് രൂപസവിശേഷതകാരണമായിരുന്നു.

അന്ന് അദ്ദേഹം fb പേജിൽ കുറിച്ച പോസ്റ്റിലെ ചില വരികൾ ഇവിടെ കൊടുക്കുന്നു.

“എന്റെ സഹോദരങ്ങൾ അറിയാൻ, നേരത്തേ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട. ശ്രദ്ധിക്കാത്തതിന്റെ ഫലം ഞാൻ പറയാം. പലതും തെറ്റായി ഞാൻ കേട്ടിരുന്നതിനാൽ, സത്യത്തിൽ ഞാൻ ഏറെ വെറുത്തിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 95% മരണം സംഭവിച്ച് കഴിഞ്ഞ എന്റെ അമ്മയുമായി 14-4-19 ൽ അത്യാഹിത വിഭാഗത്തിൽ കാലം എന്നെ കൊണ്ടുവന്നു. Chronic Liver Cyrrosis & Gallbladder Stone. ശ്രദ്ധിക്കാതെ അനുസരിക്കാതെ കൊണ്ടു നടന്നതിനാൽ കാര്യങ്ങൾ വഷളായി. Private Hospital-ലിൽ പോകാൻ ചിന്തിച്ചെങ്കിലും ഞാൻ ഏറെ വിശ്വസിക്കുന്ന TVM MCH ലെ സർജറി S3 വിഭാഗത്തിലെ Asso. Prof. Dr. കൃഷ്ണകുമാർ സാർ ഇവിടെ കൊണ്ട് വരാൻ നിർദ്ദേശിച്ചു. ഞാൻ അനുസരിച്ചു. പരിശോധനകൾക്ക് ശേഷം പറഞ്ഞു, Critical ആണ്. എന്നാലും ശ്രമിക്കാം. Admit ചെയ്തു .അദ്ദ്ദേഹം തന്നെ എല്ലാം Direct ചെയ്തു.

24 മണിക്കൂറും വേദന കൊണ്ട് വിളിക്കുന്ന അമ്മയുടെ വേദന മാറ്റണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മുന്നിൽ. സർജറി നടത്തി കല്ല് നീക്കണം. എന്നാൽ 80 വയസ്സ്, ഷുഗർ, പ്രഷർ, Heart, lungs, Liver etc എല്ലാം പ്രശ്നങ്ങൾ . Child C വിഭാഗത്തിലുള്ള Liver ആയതിനാൽ സർജറി ചെയ്യാൻ കഴിയില്ല എന്ന് Anasthesia വിഭാഗം വിധിയെഴുതി.
വീണ്ടും പലവട്ടം നടന്നു. സ്നേഹൂർവ്വം Doctors എന്നെ നിരുൽസാഹപ്പെടുത്തി. അവസാനം Dr. വിശ്വനാഥൻ സാറിന്റെ കാല് പിടിച്ചു. എന്തുവന്നാലും പരാതിയില്ല എന്ന് സത്യവാങ്മൂലം നൽകി. ഓരോ ദിവസവും ഞാൻ തളരുകയും എന്റെ പ്രാർത്ഥനയുടെ ശക്തി വളരുകയും ചെയ്തു. എനിക്ക് ആശ്വാസവുമായി എല്ലാ സഹായങ്ങളും ചെയ്യ്ത് തന്നു കൊണ്ട് MCH ന്റെ സൂപ്രണ്ട് Prof. Dr. ഷർമ്മാദ് സാറിനെ ദൈവം അയച്ച് തന്നു. കൂടാതെ അമ്മയെ സർജറിക്ക് വേണ്ടി തയ്യാറാക്കാനായി Geriatric വിഭാഗം HOD and Prof ആയ Dr. അരുണ മാഡവും Team ഉം മുന്നോട്ട് വന്നു. ഇതിന്റെ യെല്ലാം Master Brain ദൈവവും കൃഷ്ണകുമാർ സാറുമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.

MCH ൽ പലരും റിലേ ഓടുമ്പോൾ ഞാൻ ഒറ്റക്ക് രോഗിയുടെ അടുക്കൽ നിന്ന്‌ മെഡിക്കൽ സ്‌റ്റോർ or Lab or ഹോട്ടൽ ഓടിക്കൊണ്ടിരുന്നു. കൂടാതെ എന്റെ വാട്ട്സാപ്പിലൂടെ ആയിര ക്കണക്കിന് സഹോദരങ്ങൾ എന്റെ അമ്മക്ക് വേണ്ടിയും ഡോക്ടേർസിന് വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. വേദങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ഒരു ദാനം ഞാൻ ദൈവത്തിന് നൽകി. എന്റെ ഇനിയുള്ള ജീവന്റെ -ആയുസിൽ നിന്നും 10 വർഷം എന്റെ അമ്മക്ക് വേണ്ടി നൽകി. വാക്കിൽ നേരുള്ളവർ പറഞ്ഞാൽ ദൈവം അത് സ്വീകരിക്കും. ചിലർ ഇത് കേട്ട് പരിഹസിക്കും. അത്തരക്കാർ സ്വാർത്ഥരായ മക്കളായിരിക്കും.”

ആ മനുഷ്യനെയാണ് ആര്യയെന്ന മത്സരാർത്ഥി കുടുംബത്തിന്റെ വില അറിയാത്ത മനുഷ്യനെന്ന് വിമർശിച്ചത്.ആര്യേ,ഈ ലോകത്ത് പകരം വയ്ക്കാനാകാത്ത ഒരൊറ്റ ബന്ധമേയുള്ളൂ! അതാണ് അമ്മ! ജീവന്റെ തുടിപ്പു തുടങ്ങുന്നതുമുതൽ നമുക്കൊപ്പമുള്ള ശാശ്വതസത്യം! ആ സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മനുഷ്യനല്ലാതെ മറ്റാർക്കാണ് കുടുംബമൂല്യങ്ങളെ കുറിച്ച് പറയാൻ കഴിയുക.? കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വത്തെ ഇത്രമേൽ അറിഞ്ഞ,ആദരിച്ച അദ്ദേഹത്തെയാണോ ഒരു ഗെയിമിൽ സ്റ്റാറാകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ 100 ദിവസം കാണാതെയിരിക്കാൻ മനസ്സുകാണിച്ച നിങ്ങൾ വിമർശിക്കുന്നത്? മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം അമ്മയാണ് ആര്യേ. ഗര്‍ഭാവസ്ഥയില്‍ `ഈറ്റുനോവ്‌’, ജനനം കൊടുക്കുമ്പോഴുള്ള `പേറ്റുനോവ്‌’, തന്നോളം വളര്‍ത്തി വലുതാക്കുമ്പോഴുള്ള ‘പോറ്റുനോവ്,’ അങ്ങനെ എല്ലാ നൊമ്പരങ്ങളിലൂടേയും ഒരമ്മ കടന്നു പോകുമ്പോഴാണ്‌, ഓരോ വ്യക്തിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്ക വിധം പ്രാപ്‌തനാകുന്നത്. അങ്ങനെ മക്കൾ പ്രാപ്തരാകുമ്പോൾ സംരക്ഷിക്കപ്പെടുന്നതിനു പകരം തെരുവില്‍ അലയേണ്ടിവരുന്ന അമ്മമാരുടെ കദന കഥകള്‍ ദിവസവും കേള്‍ക്കുന്ന സമൂഹത്തിലാണ് രജിത് സാറിനെപ്പോലുള്ള മക്കൾ ആദരവിനു പാത്രമാകുന്നത്. രജിത് സാറെന്ന മത്സരാർത്ഥി ഷോ ജയിച്ചാലും ഇല്ലെങ്കിലും ജനമനസ്സുകളിൽ ഹീറോ ആകുന്നത് ഇങ്ങനൊക്കെയാണ്.ഒരു ജനതയാകമാനം അദ്ദേഹഞ്ഞിനു കുടുംബമായി മുന്നിലുള്ളപ്പോൾ ,അദ്ദേഹത്തെ ഉള്ളറിഞ്ഞ് സ്നേഹിക്കുമ്പോൾ അങ്ങകലെ ജനിമൃതികൾക്കപ്പുറമിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും ഭാഗ്യവതിയായ ഒരമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button