KeralaLatest NewsNews

ബസ് ചാര്‍ജ് വര്‍ധന; തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം, മുന്നറിയിപ്പുമായി ബസുടമകള്‍

കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. മാര്‍ച്ച് ആറിനുള്ളില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കമ്മിറ്റിയുടെ തീരുമാനം.

സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.

ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച്ചയും അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താനിരുന്നതാണ്. എന്നാല്‍ ബസുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കിയതോടെ നേരത്തെയും സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്മാറിയിരുന്നു.

ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button